(www.kl14onlinenews.com)
(13-APR-2024)
പൊലീസിന്റെ പേരിൽ കോടികളുടെ ഓൺലൈൻ തട്ടിപ്പ്; എറണാകുളം സ്വദേശിക്ക് നഷ്ടമായത് ഒരു കോടി
തിരുവനന്തപുരം: പൊലീസിന്റെ പേരിൽ സംസ്ഥാനത്ത് കോടികളുടെ ഓൺലൈൻ തട്ടിപ്പ്. പൊലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ട്രായ്, സി.ബി.ഐ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻറലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ടാണ് പണം തട്ടുന്നത്.
സൈബർ സെല്ലുകളിലും പൊലീസ് സൈബർ സ്റ്റേഷനുകളിലും പരാതി കുന്നുകൂടിയതോടെ, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഓഫിസിൽ നിന്നെന്ന വ്യാജേന ലഭിച്ച ഫോൺ സന്ദേശത്തോട് പ്രതികരിച്ച എറണാകുളം സ്വദേശിക്ക് 1.2 കോടി നഷ്ടമായി. മുംബൈ പൊലീസിൽ നിന്ന് എന്ന പേരിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് മറ്റൊരാളുടെ 30 ലക്ഷം കവർന്നത്.
പണം നഷ്ടപ്പെട്ടാൽ ആദ്യ മണിക്കൂറിൽ തന്നെ 1930 എന്ന നമ്പറിൽ അറിയിച്ചാൽ തിരിച്ചുപിടിക്കാൻ സാധ്യത കൂടുതലാണ്. ഇത്തരം ഫോൺ കാൾ ലഭിച്ചാലുടൻ 1930 എന്ന ഫോൺ നമ്പറിൽ വിവരം അറിയിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. അന്വേഷണ ഏജൻസികൾ സംശയാസ്പദമായി കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായി മരവിപ്പിക്കാൻ കഴിയും. പരിശോധനക്കായി സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും ആവശ്യപ്പെടില്ലെന്നും ഡി.ജി.പി അറിയിച്ചു.
Post a Comment