പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കലാശക്കൊട്ടിനൊരുങ്ങി കേരളം

(www.kl14onlinenews.com)
(24-APR-2024)

പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കലാശക്കൊട്ടിനൊരുങ്ങി കേരളം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. അതിനു ശേഷം പൊതു യോഗങ്ങൾ, പ്രകടനങ്ങൾ എന്നിവ നടത്താൻ പാടില്ല. വൈകിട്ടാണു കലാശക്കൊട്ട്. ഒന്നര മാസം നീണ്ടുനിന്ന പ്രചാരണത്തിനാണ് ഇന്നു സമാപനമാകുന്നത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന 48 മണിക്കൂറിൽ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശനമായി നിരോധിച്ചിട്ടുണ്ട്.

സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനം ഇന്നു പൂർത്തിയാകും. രാവിലെ മുതൽ സ്ഥാനാർത്ഥികളുടെ റോഡ് ഷോ നടക്കും. വൈകിട്ട് അഞ്ചിന് പരസ്യപ്രചാരണം നിർത്തും. നാളെ നിശബ്ദ പ്രചാരണമാണ്. വെള്ളിയാഴ്ചയാണ് കേരളത്തിൽ വോട്ടെടുപ്പ്. രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് ഫല പ്രഖ്യാപനം.

പരസ്യപ്രചാരണത്തിന്റെ സമയപരിധി ഇന്ന് വൈകിട്ട് ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. നിശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ ക്രിമിനൽ പ്രൊസീജ്യർ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികൾ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.

തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദർശനവും (സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് സമാന പ്രദർശനങ്ങൾ, ഒപ്പീനിയൻ പോൾ, പോൾ സർവേ, എക്സിറ്റ് പോൾ മുതലായവ) അനുവദിക്കില്ല. ചട്ടം ലംഘിക്കുന്നവർക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി അരമണിക്കൂർ കഴിയും വരെയാണ് എക്സിറ്റ് പോളുകൾക്ക് നിരോധനമുള്ളത്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പൊലീസിന്റെയും എൻഫോഴ്സ്മെന്റ് ഏജൻസികളുടെയും കർശന പരിശോധ തുടരും. വോട്ടർമാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, മദ്യവിതരണം എന്നിവ ചെയ്യുന്നതായി കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വിൽപനക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.


മണ്ഡലത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾ പൊലീസിന്റെയും സുരക്ഷാവിഭാഗങ്ങളുടെയും കർശന നിരീക്ഷണത്തിലായിരിക്കും. എല്ലാതരം വാഹനങ്ങളും പരിശോധിക്കപ്പെടും. മണ്ഡലത്തിന് പുറത്ത് നിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തിൽ തുടരാൻ അനുവദിക്കില്ല. ലൈസൻസ് ഉള്ള ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുള്ള നിരോധനം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കുന്നതുവരെ തുടരും.

സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 26 രാവിലെ 7 മുതൽ വൈകിട്ട് 6 വരെ നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ. സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും എല്ലാ വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിക്കണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.

കേന്ദ്രനേതാക്കൾ ഇന്ന് കേരളത്തിൽ

കൊട്ടിക്കലാശത്തിന് ആവേശം പകരാൻ കേന്ദ്ര നേതാക്കൾ ഇന്നു കേരളത്തിൽ എത്തുന്നുണ്ട്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെത്തും. കമ്പളക്കാടിലെയും വണ്ടൂരിലെയും പരിപാടിയിൽ പ്രിയങ്ക പങ്കെടുക്കും. എൻഡിഎയുടെ പ്രചാരണത്തിനായി അണ്ണാമലൈയും ഇന്നു വയനാട്ടിൽ എത്തുന്നുണ്ട്. മാനന്തവാടിയിലെ റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ആലപ്പുഴയില്‍ എത്തും. ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും.

26ന് അവധി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.

Post a Comment

Previous Post Next Post