(www.kl14onlinenews.com)
(30-APR-2024)
ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന് പാർശ്വഫലങ്ങളുണ്ടെന്ന് ആദ്യമായി സമ്മതിച്ച് നിർമ്മാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് കമ്പനി ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ സമ്മതിച്ചതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
2020-ൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് AZD1222 വാക്‌സിൻ ആസ്ട്രസെനെക്ക വികസിപ്പിച്ചെടുത്തിരുന്നു. ഇന്ത്യയും മറ്റു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളും 'കോവിഷീൽഡ്' എന്ന പേരിൽ ഇത് നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (SII)യാണ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്വീഡിഷ്-ബ്രിട്ടീഷ് നിർമ്മാതാക്കളിൽ നിന്നും ലൈസൻസ് നേടി വാക്സിൻ നിർമ്മിച്ചത്.
ഓക്‌സ്‌ഫഡ് സർവകലാശാലയുമായി ചേർന്ന് കമ്പനി വികസിപ്പിച്ച വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങളും മരണവും സംഭവിച്ചതായി പരാതി ഉയർന്നിരുന്നു. കമ്പനിക്കെതിരെ 51 കേസുകൾ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ഒട്ടേറെ കുടുംബങ്ങൾ 100 മില്യൺ പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
2021 ൽ ജെയ്‌മി സ്കോട്ട് എന്നയാളാണ് ആദ്യം കേസ് ഫയൽ ചെയ്തത്. വാക്‌സിൻ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായതായി അദ്ദേഹം പറയുന്നു. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്. അപൂർവ സന്ദർഭങ്ങളിൽ കോവിഷീൽഡ് ടിടിഎസിന് ഇടയാക്കുമെന്നാണ് കമ്പനി കോടതിയിൽ നൽകിയ രേഖകളിൽ സമ്മതിച്ചത്
Post a Comment