(www.kl14onlinenews.com)
(21-APR-2024)
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അമ്പയർമാരോട് കയർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോഹ്ലി. 223 റൺസ് വിജയലക്ഷ്യം തേടി ബാറ്റുവീശവെ മത്സരത്തിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് വിരാട് കോഹ്ലി ഹർഷിത് റാണയുടെ പന്തിൽ പുറത്താകുന്നത്. ഫുൾ ടോസ് ആയി വന്ന സ്വന്തം പന്തിൽ കോഹ്ലിയെ ഹർഷിത് തന്നെയാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്.
എന്നാൽ പുറത്തായതിന് പിന്നാലെ ഫുൾ ടോസിന്റെ ഉയരത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് കോഹ്ലി അമ്പയറോട് റിവ്യൂ ആംഗ്യവും കാണിച്ചു. റിവ്യൂ പരിശോധിച്ച് തേർഡ് അമ്പയർ കോഹ്ലി പുറത്തായെന്ന് വിധി പറഞ്ഞ ശേഷമാണ് ഗ്രൌണ്ടിൽ അസാധാരണമായ സാഹചര്യം ഉണ്ടായത്. ഗ്രൌണ്ടിലെ മോശം പെരുമാറ്റത്തിന് കോഹ്ലിക്ക് പിഴ ശിക്ഷ ലഭിക്കാൻ സാധ്യതയേറെയാണ്.
അമ്പയർമാരുടെ തീരുമാനത്തിൽ നീരസം പ്രകടിപ്പിച്ച കോഹ്ലിയും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും പന്തിന്റ ഉയരം അരയ്ക്ക് മേലെ ആയിരുന്നുവെന്ന് വാദിച്ചെങ്കിലും തേർഡ് അമ്പയറുടെ തീരുമാനം അന്തിമമാണെന്ന വാദത്തിൽ അമ്പയർമാർ ഉറച്ചുനിന്നു. ക്രീസിൽ നിന്ന് അൽപ്പം പുറത്തിറങ്ങിയാണ് കോഹ്ലി നിന്നിരുന്നത്. ഇതാണ് അമ്പയർമാർ പരിഗണിച്ചത്.
ഈ തീരുമാനത്തിൽ തൃപ്തനാകാതെ കോഹ്ലി അമ്പയർമാർക്ക് രണ്ടു പേർക്കും നേരെ കയർത്ത് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും തീരുമാനത്തെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു.
എന്നാൽ ഗ്രൌണ്ട് വിട്ട കോഹ്ലി ഡ്രസ്സിങ്ങ് റൂമിന് മുന്നിലെ കാർപ്പറ്റിൽ ബാറ്റ് കൊണ്ട് അടിക്കുകയും തൊട്ടടുത്തുണ്ടായിരുന്ന വേസ്റ്റ് ബാസ്ക്കറ്റ് ബാറ്റ് കൊണ്ടടിച്ച് മറിച്ചിടുകയും ചെയ്തു.
Post a Comment