അടി അടിയോടടി; റെക്കോർഡ് സിക്സ്, ഈഡനിൽ ഈഡനിൽ ചരിത്രം രചിച്ച്, കൊല്‍ക്കത്തക്കെതിരെ പഞ്ചാബിന്‍റെ റെക്കോഡ് ചേസ്

(www.kl14onlinenews.com)
(26-APR-2024)

അടി അടിയോടടി; റെക്കോർഡ് സിക്സ്, ഈഡനിൽ ഈഡനിൽ ചരിത്രം രചിച്ച്, കൊല്‍ക്കത്തക്കെതിരെ പഞ്ചാബിന്‍റെ റെക്കോഡ് ചേസ്

കൊല്‍ക്കത്ത: ഐപി എല്‍ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോര്‍ഡ് ചേസ് വിജയവുമായി പഞ്ചാബ് കിംഗ്‌സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പടുത്തുയര്‍ത്തിയ 261 റണ്‍സ് പഞ്ചാബ് മറിടന്നത്. ജോണി ബെയര്‍സ്‌റ്റോയുടെ (48 പന്തില്‍ പുറത്താവാതെ 108) സെഞ്ചുറിയാണ് പഞ്ചാബിനെ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കാന്‍ സഹായിച്ചത്. ശശാങ്ക് സിംഗിന്റെ (28 പന്തില്‍ 68) ഫിനിഷിംഗും പ്രഭ്‌സിമ്രാന്‍ സിംഗ് (20 പന്തില്‍ 54) നല്‍കിയ തുടക്കവും വിജയം എളുപ്പമാക്കി. നേരത്തെ, ഫില്‍ സാള്‍ട്ട് (37 പന്തില്‍ 75), സുനില്‍ നരെയ്ന്‍ (32 പന്തില്‍ 71) എന്നിവരുടെ ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഐപിഎല്ലില്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. രണ്ട് തവണ അവര്‍ 223 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചു. രണ്ടാമത്തേത് കൊല്‍ക്കത്തയ്‌ക്കെതിരെ ഇതേ സീസണില്‍ തന്നെയായിരുന്നു. ആദ്യത്തേത് പഞ്ചാബിനെതിരെ 2020ലും.
കൂറ്റന്‍ സ്‌കോറിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് ഗംഭീര തുടക്കാണ് ലബിച്ചത്. പവര്‍പ്ലേയില്‍ പ്രഭ്‌സിമ്രാന്‍ - ബെയര്‍‌സ്റ്റോ സഖ്യം 93 റണ്‍സ് ചേര്‍ത്തു. ആറാം ഓവറിന്റെ അവസാന പന്തിലാണ് പ്രഭ്‌സിമ്രാന്‍ പുറത്താവുന്നത്. നരെയ്‌ന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു താരം. അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പ്രഭ്‌സിമ്രാന്റെ ഇന്നിംഗ്‌സ്. മൂന്നാമതെത്തിയ റിലീ റൂസ്സോ (16 പന്തില്‍ 26) ബെയര്‍‌സ്റ്റോയ്‌ക്കൊപ്പം നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. 85 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. 13-ാം ഓവറില്‍ റൂസ്സോയെ, നരെയ്ന്‍ മടക്കി.

പിന്നീടായിരുന്ന ശശാങ്കിന്റെ വരവ്. തൊട്ടതെല്ലാം അതിര്‍ത്തി കടത്തിയ താരം വിജയം വേഗത്തിലാക്കി. 28 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്‌സും രണ്ട് ഫോറും നേടി. ബെയര്‍‌സ്റ്റോയുടെ ഇന്നിംഗ്‌സില്‍ ഒമ്പത് സിക്‌സും എട്ട് ഫോറമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്നുള്ള സഖ്യം 84 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 37 പന്തിലായിരുന്നു ഇത്രയും റണ്‍സ്.

തകര്‍പ്പന്‍ തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ നരെയ്ന്‍ - സാള്‍ട്ട് സഖ്യം 138 റണ്‍സ് കൂട്ടിചേര്‍ന്നു. പവര്‍ പ്ലേയില്‍ മാത്രം 76 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. നരെയ്‌നെ രാഹുല്‍ ചാഹര്‍ പുറത്താക്കി. നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നരെയ്‌ന്റെ ഇന്നിംഗ്‌സ്. തുടര്‍ന്ന് ക്രീസിലെത്തിയത് വെങ്കടേഷ് അയ്യര്‍

ഒരറ്റത്ത് നിന്ന് വെങ്കടേഷും ആക്രമണം നടത്തുന്നതിനിടെ സാള്‍ട്ടിനെ സാം കറന്‍ ബൗള്‍ഡാക്കി. 37 പന്തില്‍ ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സാള്‍ട്ടിന്റെ ഇന്നിംഗ്‌സ്. ആന്ദ്രേ റസ്സല്‍ (12 പന്തില്‍ 24), ശ്രേയസ് അയ്യര്‍ (10 പന്തില്‍ 28), വെങ്കടേഷ് (23 പന്തില്‍ 39) എന്നിവര്‍ സ്‌കോറിംഗിന് വേഗം കൂട്ടി. റിങ്കു സിംഗാണ് (5) പുറത്തായ മറ്റൊരു താരം. രമണ്‍ദീപ് സിംഗ് (6) പുറത്താവാതെ നിന്നു. പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ഏറ്റവും ഉയർന്ന ടി20 ചേസ് എന്നതിനൊപ്പം ടി20യിൽ ഏറ്റവുമധികം സിക്സർ പിറന്ന മത്സരവും ഇതാണ്. ആകെ 42 സിക്സറുകളാണ് ഈ മത്സരത്തിൽ പിറന്നത്. ജയത്തോടെ പഞ്ചാബ് മുംബൈയെ മറികടന്ന് പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി. കൊൽക്കത്ത രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്

Post a Comment

Previous Post Next Post