12 ജില്ലകളില്‍ താപനില ഉയരും; രാജ്യത്ത് ചൂട് കൂടുമെന്ന് കേന്ദ്ര ഭൗമമന്ത്രാലയം

(www.kl14onlinenews.com)
(02-APR-2024)

12 ജില്ലകളില്‍ താപനില ഉയരും; രാജ്യത്ത് ചൂട് കൂടുമെന്ന് കേന്ദ്ര ഭൗമമന്ത്രാലയം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളില്‍ ഇന്ന് താപനില ഉയരുമെന്നാണ് സൂചന. പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37°C വരെയും ഉയരാം.

തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയുമാകാം. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. അതേസമയം മധ്യ-വടക്കൻ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ വേനല്‍ മഴ ലഭ്യമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലും കേരളത്തില്‍ പലയിടങ്ങളിലും വേനല്‍ മഴ ലഭിച്ചിരുന്നു.

തീരമേഖലയിൽ ഇന്നും ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് 1.16 മീറ്റർ വരെ ഉയരത്തിൽ വേഗമേറിയ തിരകൾക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ തീരദേശവാസികൾ ജാഗ്രത പാലിക്കണം. തമിഴ്നാട് തീരത്തും ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. അതിനിടെ ഇന്ന് രാവിലെ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു. എന്നാല്‍ അപകടത്തില്‍ പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളും നീന്തി കയറി രക്ഷപ്പെട്ടു. ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് വള്ളം മറിഞ്ഞത്.

രാജ്യത്ത് ചൂട് കൂടുമെന്ന് കേന്ദ്ര ഭൗമമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളും വേണ്ട മുന്നൊരുക്കങ്ങൾ ഒരുക്കിയതായി ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജു പറഞ്ഞു. ഏപ്രിൽ മുതൽ ജൂൺ വരെയാണ് കടുത്ത ചൂട് അനുഭവപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര വ്യക്തമാക്കി.

വിവിധ ഇടങ്ങളിൽ പത്തുമുതൽ 20 ദിവസംവരെ ഉഷ്ണതരംഗങ്ങൾക്കും സാധ്യതയുണ്ട്. ഗുജറാത്ത്, മധ്യമഹാരാഷ്ട്ര, വടക്കൻ കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡിഷ, വടക്കൻ ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം കാര്യമായി ബാധിക്കുക

Post a Comment

Previous Post Next Post