കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ കൈകാര്യം ചെയ്യുന്നു; 'ജനാധിപത്യം അപകടത്തിൽ'മതനിരപേക്ഷത ഇല്ലാതാക്കുന്ന ശക്തികൾക്കെതിരെ പ്രക്ഷോഭം അനിവാര്യം

(www.kl14onlinenews.com)
(27-MAR-2024)

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ കൈകാര്യം ചെയ്യുന്നു; 'ജനാധിപത്യം അപകടത്തിൽ'മതനിരപേക്ഷത ഇല്ലാതാക്കുന്ന ശക്തികൾക്കെതിരെ പ്രക്ഷോഭം അനിവാര്യം
കൊല്ലം: മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന കോടാനുകോടി ജനങ്ങൾ ഇന്ത്യയിലുണ്ട്. ഇവിടെ രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ചിന്തിക്കുന്ന അവസ്ഥയില്ലെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു. തുല്യനീതിയും ഏതു മതത്തിലും വിശ്വസിക്കുവാനുളള അവകാശവുമാണ് മതനിരപേക്ഷതയുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇലക്ട്രൽ ബോണ്ട് ഈ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായി രംഗത്ത് വന്നു. സുപ്രീംകോടതിയെ സമീപിക്കാനും തയ്യാറായി. നമ്മുടെ ഭരണഘടനയ്ക്ക് നിരക്കാത്ത നടപടിയാണ് ഇലക്ട്രിക് ബോണ്ട് എന്ന് സുപ്രീംകോടതിയുടെ ഇടപെടലിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ നിലപാടെടുക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്ന് അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ മുഖ്യമന്ത്രി ആരോപിച്ചു.

ആഭ്യന്തര ശത്രുക്കളെക്കുറിച്ച് ആർഎസ്എസ് അവതരിപ്പിച്ച നിലപാട് ആർഷഭാരത സംസ്കൃതിയിൽ നിന്ന് കിട്ടിയതാണോ? ക്രിസ്ത്യാനിയും മുസ്ലിമും കമ്മ്യൂണിസ്റ്റുമാണ് ഈ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെന്ന് പറഞ്ഞത് ഇവിടെ നിന്നും കിട്ടിയതാണ്. അത് ഹിറ്റ്ലറിന്റെ കണ്ടെത്തലായിരുന്നു. ജൂതരെയും ബോൾഷെവിക്കുകളെയുമാണ് അന്ന് ആഭ്യന്തര ശത്രുക്കളെന്ന് വിളിച്ചത്. ആർഎസ്എസ് അവലംബിക്കുന്നത് ഹിറ്റ്ലറുടെ രീതിയാണ്. ആഭ്യന്തര ശത്രുവിനെ നിഷ്കാസനം ചെയ്യാൻ ജർമ്മനി സ്വീകരിച്ച രീതിയെ ലോകം മുഴുവൻ അപലപിച്ചപ്പോൾ, അന്ന് അതിനെ പുകഴ്ത്തി പറയാൻ തയ്യാറായത് ആർഎസ്എസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post