ദാവൂദ് ഇബ്രാഹിമിന്റെ പൂർവിക സ്വത്തുകൾ ലേലം ചെയ്തു

(www.kl14onlinenews.com)
(05-JAN-2024)

ദാവൂദ് ഇബ്രാഹിമിന്റെ പൂർവിക സ്വത്തുകൾ ലേലം ചെയ്തു
ഒളിവിൽ കഴിയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പൂർവിക സ്വത്തുകൾ രണ്ട് കോടി രൂപയ്ക്ക് ലേലം ചെയ്തു. 15,440 രൂപ കരുതൽ വിലയിൽ സൂക്ഷിച്ചിരുന്ന സ്വത്തുക്കളാണ് രണ്ടുകോടി രൂപയ്ക്ക് ലേലം ചെയ്തത്. നാല് പൂർവ്വിക സ്വത്തുക്കളാണ് ലേലം ചെയ്തത്. സ്മഗ്ലെർസ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് (സ്വത്ത് കണ്ടുകെട്ടൽ) അതോറിറ്റിയാണ് (SAFEMA) ലേലം സംഘടിപ്പിച്ചത്.

ദാവൂദ് ഇബ്രാഹിം കസ്‌കറിന്റെ ജന്മ സ്ഥലമായ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ മുംബ്‌കെ ഗ്രാമത്തിലെ കൃഷി ഭൂമിയാണ് ലേലം ചെയ്ത പ്രസ്‌തുത സ്വത്തുക്കൾ.1.56 ലക്ഷം രൂപ വില നിശ്ചയിച്ചിരുന്ന വസ്തു 3.28 ലക്ഷം രൂപയ്ക്കാണ് വിറ്റത്. നാല് വസ്‌തുക്കളുടെ വില 19.2 ലക്ഷം രൂപയായി നിലനിർത്തി.

ദാവൂദ് ഇബ്രാഹിമിന്റെ അമ്മ ആമിന ബിയുടേതാണ് സ്വത്തുക്കളെന്ന് സഫേമ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകൾക്കും ദാവൂദ് ഇബ്രാഹിമിനും കുടുംബാംഗങ്ങൾക്കും എതിരായ എൻഡിപിഎസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ്) ആക്‌ട് പ്രകാരമുള്ള കേസുകളെയും തുടർന്നാണ് SAFEMA കോമ്പീറ്റന്റ് അതോറിറ്റി ഈ സ്വത്തുക്കൾ കണ്ടുകെട്ടിയത്. നേരത്തെ 2017ലും 2020ലും ദാവൂദ് ഇബ്രാഹിമിന്റെ 17-ലധികം വസ്തുവകകൾ സഫേമ ലേലം ചെയ്തിരുന്നു.

2017ൽ ഹോട്ടൽ റൗനക് അഫ്രോസ്, ഷബ്നം ഗസ്റ്റ് ഹൗസ്, ഭേന്തി ബസാറിനടുത്തുള്ള ദമർവാല ബിൽഡിംഗിലെ ആറ് മുറികൾ എന്നിവയുൾപ്പെടെയുള്ള ദാവൂദിന്റെ സ്വത്തുക്കൾ 11 കോടി രൂപയ്ക്കാണ് സഫേമ ലേലം ചെയ്തത്. 2020ൽ ദാവൂദിന്റെ ആറ് സ്വത്തുക്കൾ കൂടി SAFEMA ലേലം ചെയ്തിരുന്നു. 22.79 ലക്ഷം രൂപയാണ് ഈ ലേലത്തിലൂടെ ലഭിച്ചത്.

അതേസമയം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുംബൈയിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ സംഘത്തിലെ ചില മുൻ കൂട്ടാളികൾ ദാവൂദിന് രക്തസമ്മർദ്ദവും പ്രമേഹവും മറ്റ് അസുഖങ്ങളും ഉണ്ടെന്ന് പറയുന്നു.

Post a Comment

Previous Post Next Post