മകനെ കൊന്ന ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പൊലീസ്

(www.kl14onlinenews.com)
(10-JAN-2024)

മകനെ കൊന്ന ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പൊലീസ്
ഗോവയില്‍(Goa) നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ യുവതി(Suchana Seth) ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ്(Police). കൊലയ്ക്ക് ശേഷം ബെംഗളൂരു ആസ്ഥാനമായ മൈന്‍ഡ്ഫുള്‍ എഐ ലാബിന്റെ സിഇഒ(CEO of Mindful AI Lab) സുചന സേത്ത് ഇടത് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്മെന്റിലെ തൂവാലയില്‍ കണ്ടെത്തിയ രക്തക്കറ കൈത്തണ്ട മുറിച്ചപ്പോള്‍ സംഭവിച്ചതാണെന്നും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍(Chitradurga) വെച്ചാണ് 39 കാരിയായ സംരംഭകയെ അറസ്റ്റ് ചെയ്തത്. ഇവരെ ഗോവയിലെ ഒരു പ്രാദേശിക കോടതി ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഗോവയിലെത്തിയ സുചന മകനെ കൊന്ന ശേഷം മൃതദേഹം ബാഗിലാക്കി ബെംഗളൂരുവിലേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി 30,000 രൂപ നല്‍കി ഒരു ടൂറിസ്റ്റ് ക്യാബ് വിളിച്ചിരുന്നു. മകനോടൊപ്പം ചെക്ക് ഇൻ ചെയ്ത യുവതി തിരികെ ഒറ്റയ്ക്ക് പോയതിൽ ജീവനക്കാർക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ഇതിനിടെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാര്‍ രക്തക്കറ കണ്ടതോടെ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസെത്തി ക്യാബ് ഡ്രൈവറെ ബന്ധപ്പെടുകയും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കാര്‍ തിരിച്ചുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സുചന കുടുങ്ങി. ഇവരുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഫിസിക്സില്‍ ബിരുദാനന്തര ബിരുദവും സംസ്‌കൃതത്തില്‍ ടോപ്പറുമായിരുന്നു പശ്ചിമ ബംഗാള്‍ സ്വദേശിയായ സുചന. 2010ൽ വിവാഹിതരായ ദമ്പതികൾക്ക് 2019ലാണ് മകൻ ജനിച്ചത്. എന്നാൽ 2020ൽ തർക്കത്തെ തുടർന്ന് മലയാളിയായ ഭര്‍ത്താവുമായി ഇവർ വേർപിരിഞ്ഞിരുന്നു. പിന്നീട് എല്ലാ ഞായറാഴ്ചകളിൽ പിതാവിന് മകനെ കാണാമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതില്‍ യുവതി അതൃപ്തയായിരുന്നു. സന്ദര്‍ശകാവകാശത്തിന്റെ ഭാഗമായി ഭര്‍ത്താവ് തന്റെ മകനെ കാണാതിരിക്കാനാണ് കൊലപാതകം നടത്തിയത്. കോടതി നിര്‍ദ്ദേശപ്രകാരം ഷെഡ്യൂള്‍ ചെയ്ത മീറ്റിംഗിന് ഒരു ദിവസം മുമ്പ് മകനെ കൊല്ലാനാണ് യുവതി പദ്ധതിയിട്ടത്.

കൊലപാതക കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ മൊഴികള്‍ നല്‍കുന്നതിന് മുമ്പ് ഞങ്ങള്‍ കോടതി ഉത്തരവ് അവലോകനം ചെയ്യേണ്ടതുണ്ട്,' നോര്‍ത്ത് ഗോവ പോലീസ് സൂപ്രണ്ട് നിധിന്‍ വല്‍സണ്‍ പറഞ്ഞു. കുറ്റകൃത്യം നടക്കുമ്പോള്‍ സുചനയുടെ ഭര്‍ത്താവ് നാട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ഭര്‍ത്താവ് ഇപ്പോള്‍ ജക്കാര്‍ത്തയിലാണെന്നും സംഭവത്തെക്കുറിച്ച് ഇയാള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

Post a Comment

Previous Post Next Post