ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി: രണ്ട് പെൺമക്കൾക്കും വെട്ടേറ്റു,സംഭവം പിറവത്ത്

(www.kl14onlinenews.com)
(31-DEC-2023)

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി: രണ്ട് പെൺമക്കൾക്കും വെട്ടേറ്റു,സംഭവം പിറവത്ത്
കൊച്ചി :
എറണാകുളം പിറവത്ത്(Piravom) ഭാര്യയെ(Wife) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ്(husband) ജീവനൊടുക്കി(Suicide). കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായ ശ്വേതാ ,അന്ന എന്നിവര്‍ക്കും വെട്ടേറ്റു. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

സ്മിതയെയും മക്കളെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ബേബി കിടപ്പുമുറിയിലെത്തി ജീവനൊടുക്കിയെന്നാണ് പൊലീസ് ഭാഷ്യം. തൂങ്ങിമരിച്ച നിലയിലാണ് ബേബിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ അയല്‍വാസികളെ ഫോണില്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അയല്‍വാസികളെത്തി പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെട്ടേറ്റ സ്മിത തല്‍ക്ഷണം മരിച്ചെന്നാണ് വിവരം.

സംഭവത്തെക്കുറിച്ച് വീടിന്റെ ഭിത്തിയില്‍ ബേബി എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഭിത്തിയില്‍ എഴുതിയിരുന്നത്. ബേബി മുമ്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കേരളപുരത്തെ ഞെട്ടിച്ച സംഭവം

അടുത്തിടെ കൊല്ലം കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. പ്രിന്റിങ് പ്രസ് ഉടമയായ രാജീവ്, ഭാര്യ ആശ, മകന്‍ മാധവ് എന്നിവരാണ് മരിച്ചത്. ദമ്പതികളെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലും മകന്‍ മാധവിനെ കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ വിളിച്ചിട്ട് ഫോണ്‍ എടുത്തിരുന്നില്ല. ഇതോടെ പ്രസ്സിലെ ജീവനക്കാര്‍ വീട്ടില്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ആത്മഹത്യയാണെന്നാണ് നിഗമനം. ഇവര്‍ക്ക് കടബാധ്യതയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.

കൊല്ലത്തെ കൊപ്പാറ പ്രിന്റിങ് പ്രസ് നടത്തി വന്ന രാജീവ് അടുത്തിടെയാണ് പ്രസ് കേരളപുരത്തേക്ക് മാറ്റിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി രാജീവും കുടുംബവും കേരളപുരം കെപിപി ജംഗ്ഷനിലെ 'ഗസല്‍' എന്ന വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ജീവനക്കാര്‍ പലതവണ വിളിച്ചിട്ടും ഫോണെടുത്തില്ല. ഇതോടെ ഇവര്‍ വീട്ടിലേക്ക് അന്വേഷിച്ചെത്തി. വീടിന്റെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍ വീടിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്നത് ശ്രദ്ധിച്ച ഇവര്‍ അകത്ത് കേറി പരിശോധിക്കുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

കുടകിലും സമാന സംഭവം

കർണാടകയിലെ കുടകിലും മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശിയായ വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തികപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഡിസംബർ ഒമ്പതിന് ഉച്ചയോടെയായിരുന്നു സംഭവം. മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

Post a Comment

Previous Post Next Post