(www.kl14onlinenews.com)
(30-DEC-2023)
തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി സ്വകാര്യപെട്രോൾ പമ്പുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്‌ആർടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവൽസ് ഔട്ട്‌ലെറ്റുകളും തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈസ്റ്റ് ഫോർട്ട്, വികാസ്ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശ്ശൂർ, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പമ്പുകൾ. ഇവ എന്നത്തേയുംപോലെ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും അധികൃതർ പറഞ്ഞു.
അതേസമയം, നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം.
പുതുവത്സര തലേന്ന് രാത്രി മുതല്‍ പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെങ്കിലും ഗുണ്ടാ ആക്രമണത്തിനെതിരെ കര്‍ശന നടപടി വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. രാത്രിയിലും മറ്റുമായി പലയിടത്തായി പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച സംഭവങ്ങള്‍ പലയിടത്തായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണ് പ്രതിഷേധിക്കുന്നത്.
Post a Comment