തട്ടിക്കൊണ്ടുപോയത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും, പിന്നില്‍ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കം; ഞെട്ടിച്ച് പ്രതികളുടെ മൊഴി

(www.kl14onlinenews.com)
(01-DEC-2023)

തട്ടിക്കൊണ്ടുപോയത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും,
പിന്നില്‍ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കം; ഞെട്ടിച്ച് പ്രതികളുടെ മൊഴി
കൊല്ലം :
കേരളത്തെ നടുക്കിയ ഓയൂര്‍(Oyoor) തട്ടിക്കൊണ്ടുപോകല്‍ കേസില്‍(abduction case) പിടിയിലായത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും. ഇവരെ തമിഴ്‌നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികത്തര്‍ക്കമെന്ന് പ്രതികള്‍. കേസില്‍ ചാത്തന്നൂര്‍ സ്വദേശികളായ ദമ്പതികളും മകളും കസ്റ്റഡിയിലാണ്. ദമ്പതികളില്‍ ഭര്‍ത്താവായ പത്മകുമാറിന് കേസില്‍ നേരിട്ട് ബന്ധമെന്ന് പൊലീസ് പറഞ്ഞു. രണ്ടാംദിവസം കുട്ടിയെ കൊല്ലത്ത് എത്തിച്ച നീലക്കാറില്‍ ഇയാളുണ്ടായിരുന്നു. ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്ന് ഗോപകുമാര്‍ പൊലീസിനോട് പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 2.30 ന് ‌തെങ്കാശി പുളിയറയില്‍ നിന്നാണ് കൊല്ലം കമ്മിഷണറുടെ സ്ക്വാഡ് പ്രതികളെ പിടികൂടിയത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ അടൂര്‍ പൊലീസ് ക്യാംപിലെത്തിച്ചു.

പിടിയിലായ ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു. എഡിജിപി, ഡിഐജി, ഐജി എന്നിവര്‍ ക്യാമ്പിലെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്. പുളിയറയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ഇവരെ പിന്തുടര്‍ന്നെത്തിയ പൊലീസ് പിടികൂടുകയായിരുന്നു. കൊല്ലം സിറ്റി പൊലീസിന്റെ ഷാഡോ ടീം ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ള കാറും കസ്റ്റഡിയിലടുത്തതായി വിവരമുണ്ട്. ചാത്തന്നൂര്‍ കോതേരിയില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.

കേബിള്‍ ടി വി ഉള്‍പ്പടെയുള്ള ബിസിനസ് സംരംഭങ്ങള്‍ നടത്തിവരികയായിരുന്നു പത്മകുമാര്‍. ചാത്തന്നൂര്‍ ഓയൂര്‍ റൂട്ടിലുള്ള മാമ്പള്ളിക്കുന്നിലാണ് ഇയാളുടെ ഇരുനിലവീട്. ഈ വീടിന് മുമ്പില്‍ ഒരു വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോയ ദിവസം രാത്രി പ്രതികള്‍ കിഴക്കനേലയിലേക്ക് ഓട്ടോറിക്ഷയിലെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ചിറക്കര ഭാഗത്തുനിന്ന് പൊലീസ് ഈ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. പിന്നാലെ ഓട്ടോ ഡ്രൈവർ നല്‍കിയ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. ഇതിനിടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൻ്റെ ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളും ലഭിച്ചത് ചിറക്കര ഭാഗത്തുനിന്നു തന്നെയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ട വിഷയങ്ങൾ ആണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. തുടക്കത്തിൽ തന്നെ പൊലീസിന് ചില സംശയങ്ങളുണ്ടായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ മോചന ദ്രവ്യം ആവശ്യപ്പെട്ട് രണ്ടു ഫോൺ കോളുകളാണ് മാതാപിതാക്കളെ തേടിയെത്തിയത്. പൊലീസ് പഴുതടച്ചുള്ള അന്വേഷണം നടത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും ഈ ഫോൺ കോളുകൾ എത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. കടയുടെ ഉടമയുടെ ഫോണിൽ നിന്നാണ് വീട്ടിലേക്ക് ആദ്യ കോളെത്തിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയി എട്ട് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമത്തെ ഫോൺകോൾ എത്തിയത്. ഇത്തവണ അഞ്ച് ലക്ഷത്തിന് പകരം 10 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. ഞങ്ങളുടെ കൈയിൽ കുട്ടി സുരക്ഷിതയാണെന്നും നാളെ രാവിലെ പത്ത് മണിക്ക് ഓയൂരിലെ വീട്ടിലെത്തിക്കുമെന്നും രണ്ടാമത് വന്ന ഫോൺകോളിൽ അറിയിച്ചു. ഒരു സ്ത്രീയാണ് ഫോണിൽ സംസാരിച്ചത്. വിളിച്ചത് പൊലീസിൽ അറിയിക്കരുതെന്നും സ്ത്രീ പറഞ്ഞിരുന്നു.

പൊലീസ് അന്വേഷണം നടക്കുന്നു എന്ന് അറിഞ്ഞിട്ടും ഫോൺ കോൾ വന്നത് ആശയക്കുഴപ്പമുണ്ടാക്കി. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിട്ടും ഈ ഫോൺ കോളുകളെ പൊലീസ് സംശയിച്ചിരുന്നു. എന്നാൽ പിന്നീട് ലക്ഷ്യം പണമല്ലെന്ന് മനസിലാക്കി. ഇതിനിടയിലാണ് കുട്ടിയുടെ പിതാവിന് സംഭവത്തിൽ ബന്ധമുണ്ടോ എന്ന സംശയം ഉയർന്നത്. പിന്നാലെ പിതാവ് ജോലി ചെയ്തിരുന്ന പത്തനംതിട്ട കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതോടെ ഇയാൾ താമസിച്ചിരുന്ന ഫ്ളാറ്റിൽ പൊലീസ് പരിശോധന നടത്തി. പിതാവിന്റെ ഫോൺ പൊലീസ് പരിശോധനയ്ക്കായി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഇതിനിടെ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മൂന്ന് രേഖാചിത്രങ്ങള്‍ കൂടി പൊലീസ് പുറത്തുവിട്ടു. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റേയും ചിത്രങ്ങളാണിവ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ വെച്ച് കുട്ടിയെ പരിചരിച്ച യുവതിയുടെയും ഓട്ടോയില്‍ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട സ്ത്രീയുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്ന് കുട്ടി മൊഴി നല്‍കിയിരുന്നു.

Post a Comment

Previous Post Next Post