(www.kl14onlinenews.com)
(22-DEC-2023)
'വസ്ത്രം തിരഞ്ഞെടുക്കുന്നത് ഒരാളുടെ സ്വന്തം അവകാശം;'നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാം' കഴിക്കാം,
ബെംഗളൂരു: ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ഉടൻ പിൻവലിക്കുമെന്ന് കർണാടക സർക്കാർ. സംസ്ഥാനത്ത് ഹിജാബ് നിരോധനം ഇല്ലെന്നും സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും ധരിക്കാമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മൈസൂരിൽ ഒരു സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
“ഹിജാബ് നിരോധനം നിലവിലില്ല. സ്ത്രീകൾക്ക് ഹിജാബ് ധരിച്ച് എവിടെയും പോകാം. നിരോധന ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിങ്ങൾ എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം എന്നത് നിങ്ങളുടെ ഇഷ്ടമാണ്. ഞാൻ എന്തിന് നിങ്ങളെ തടസ്സപ്പെടുത്തണം?,” അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കാനും കഴിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇഷ്ടമുള്ളത് ധരിക്കുകയും കഴിക്കുകയും ചെയ്യുക. എനിക്ക് ഇഷ്ടമുള്ളത് ഞാൻ കഴിക്കും, നിങ്ങൾ ഇഷ്ടമുള്ളത് നിങ്ങൾ കഴിക്കൂ. ഞാൻ മുണ്ട് ധരിക്കുന്നു, നിങ്ങൾ പാന്റും ഷർട്ടും ധരിക്കുന്നു. അതിൽ എന്താണ് തെറ്റ്?”, അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. നിരോധനത്തിനെതിരെ നിരവധി വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചെങ്കിലും കർണാടക ഹൈക്കോടതി നിരോധനം ശരിവച്ചു. കേസ് സുപ്രീം കോടതിയിൽ എത്തിയെങ്കിലും ഭിന്നവിധിയാണുണ്ടായത്.
2022ൽ ഭരണത്തിലുണ്ടായിരുന്ന ബിജെപിയാണ് കർണാടകയിൽ ഹിജാബ് നിരോധനം കൊണ്ടുവന്നത്. 'ഏത് വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഹിജാബ് നിരോധനം പിൻവലിക്കാൻ ഞാൻ നിർദ്ദേശം നൽകി. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും പുരോഗമനം ലക്ഷ്യം എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം തട്ടിപ്പാണ്. ബിജെപി വസ്ത്രത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെയും സമൂഹത്തെയും ഭിന്നിപ്പിക്കുകയാണ്'. സിദ്ധരാമയ്യ എക്സില്‍ കുറിച്ചു.
2022 ഫെബ്രുവരിയിൽ ഉഡുപ്പിയിലെ ഒരു സർക്കാർ കോളേജിൽ ക്ലാസ്മുറിയിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചിരുന്നു. പിന്നാലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതു പിന്തുടർന്നു. ഇതിനെത്തുടർന്ന് അന്നത്തെ ബസവരാജ് ബൊമ്മൈ സർക്കാർ കാമ്പസുകളിൽ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കുകയായിരുന്നു. പൊതുനിയമത്തിനും തുല്യതയ്ക്കും വിഘാതം സൃഷ്ടിക്കുന്ന ഒരു വസ്ത്രവും അനുവദിക്കാനാവില്ലെന്നാണ് അന്ന് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പറഞ്ഞത്. ഉത്തരവ് വിവാദമാകുകയും സംസ്ഥാന വ്യാപക പ്രക്ഷോഭങ്ങൾക്ക് കാരണമാകുകയും ചെയ്തിരുന്നു.
Post a Comment