നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി, മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണത്തിന് ഉത്തരവ്

(www.kl14onlinenews.com)
(07-DEC-2023)

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി, മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി :നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്(Dileep) തിരിച്ചടി. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാര്‍ഡിലെ(memory card) ഹാഷ് വാല്യൂ(hash value) മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിച്ചത്. അതിജീവിതയുടെ ഹർജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ജില്ലാ ജഡ്ജി വസ്തുതയെന്തെന്ന് അന്വേഷിക്കണമെന്നും ആവശ്യമെങ്കിൽ പൊലീസിന്റെയോ മറ്റ് ഏജൻസികളുടെ സഹായം തേടാമെന്നും കോടതി പറഞ്ഞു. പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണത്തിൽ ആരെങ്കിലും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. അതിജീവിതയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

വിചാരണ കോടതിയുടെ(trial court) കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടി കോടതിയെ സമീപിച്ചത്. ആരെങ്കിലും ദൃശ്യം പരിശോധിക്കുമ്പോഴാണ് ഹാഷ് വാല്യു മാറുന്നതെന്നും കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ആരോ പരിശോധിച്ചെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും അതിജീവിത(survivor) കോടതിയിൽ പറഞ്ഞു.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. 2018 ജനുവരി ഒമ്പതിനും ഡിസംബര്‍ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021ൽ ജൂലൈയിലും ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തി. വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് ഗുരുതരമായ വിഷയമാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദൃശ്യങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് അത്യവശ്യമാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതി ദിലീപ് രംഗത്ത് വന്നു. അതിജീവിതയുടേത് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നായിരുന്നു ദിലീപിന്റെ ആരോപണം. ഹര്‍ജി അനാവശ്യമാണെന്നും തള്ളണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു.

മുമ്പ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആശങ്ക വേണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. 'കോടതിയിലുള്ളത് തന്റെ ദൃശ്യങ്ങളാണ്. അത് പുറത്ത് പോയാല്‍ ഭാവിയെ ബാധിക്കും. ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്നും അതിജീവിത ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നു.

മെമ്മറി കാര്‍ഡ് ഫോണിലിട്ട് പരിശോധിച്ചതിന് തെളിവുകളുണ്ടെന്നും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസിലെ പ്രധാന തെളിവാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍. ഈ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയില്‍ ആണുള്ളത്. ഇത് കോടതിയില്‍ വെച്ച് ആരോ ഉപയോഗിച്ചു എന്ന കണ്ടെത്തല്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.

Post a Comment

أحدث أقدم