2.0: ഭാരത് ജോഡോ യാത്ര ഇനി കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്; രാഹുലിനോട് ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ്, തീരുമാനം ഉടന്‍

(www.kl14onlinenews.com)
(21-DEC-2023)

2.0: ഭാരത് ജോഡോ യാത്ര ഇനി കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്; രാഹുലിനോട് ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ്, തീരുമാനം ഉടന്‍
ഡൽഹി :ഭാരത് ജോഡോ യാത്രയുടെ((Bharat Jodo Yatra) രണ്ടാം ഘട്ടം രാജ്യത്തിന്റെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നടത്തണമെന്ന് രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ്(Congress) നേതാക്കള്‍. ഇന്ത്യയിലുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും ഇതേ അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുലനെ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭാരത് ജോഡോ യാത്രയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക കമ്മിറ്റി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തില്‍ പാര്‍ട്ടി നേതാക്കള്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനം, പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത വിഷയം തുടങ്ങിയവ ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെസി വേണുഗോപാല്‍ മാധ്യമങ്ങളെ കണ്ടത്.

2022 സെപ്റ്റംബര്‍ 7 ന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം ഏകദേശം 4,080 കിലോമീറ്റര്‍ ദൂരം പിന്നിട്ട് 2023 ജനുവരിയില്‍ ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് സമാപിച്ചത്. 126 ദിവസങ്ങള്‍ കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി. ഇത് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാല്‍നടയാത്രയായി മാറി.

രാഹുല്‍ ഗാന്ധി ചുക്കാന്‍ പിടിച്ച യാത്രയിലൂടെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. തൊഴിലില്ലായ്മ, അസമത്വം, മറ്റ് സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും യാത്രയിലൂടെ ലക്ഷ്യമിട്ടു.

2024 ജനുവരി ആദ്യ വാരത്തിന് ശേഷം എപ്പോൾ വേണമെങ്കിലും ജനസമ്പർക്ക റാലിയായ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചിരുന്നു. യാത്രയുടെ രണ്ടാം ഘട്ടം ഹൈബ്രിഡ് മോഡിൽ ആയിരിക്കും. പങ്കെടുക്കുന്നവർ കാൽനടയായും വാഹനങ്ങൾ ഉപയോഗിച്ചും റാലിയിൽ പങ്കെടുക്കും. രണ്ട് റൂട്ടുകളാണ് യാത്രയ്ക്കായി കോൺഗ്രസ് പരിഗണിക്കുന്നത്. ഇതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കായിരിക്കും യാത്ര കൂടുതൽ പ്രാധാന്യം നൽകുകയെന്നും ഒരു മുതിർന്ന നേതാവ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലയളവായതിനാൽ കോൺഗ്രസ് പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെയും യാത്രയുടെ ഭാഗമാക്കാൻ ആരോചിക്കുന്നതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

Post a Comment

Previous Post Next Post