നവകേരള സദസ്സ്: 14,698 പരാതികളിൽ പരിഹാരമായത് 169 എണ്ണം മാത്രം, 2029 എണ്ണം നടപടികളിൽ

(www.kl14onlinenews.com)
(03-DEC-2023)

നവകേരള സദസ്സ്: 14,698 പരാതികളിൽ പരിഹാരമായത് 169 എണ്ണം മാത്രം, 2029 എണ്ണം നടപടികളിൽ
കാസർകോട് : ജില്ലയിലെ നവകേരള സദസ്സ് കൗണ്ടറിൽ 14,698 പരാതികളും നിവേദനങ്ങളും ലഭിച്ചതിൽ 169 പരാതികൾ പരിഹരിച്ചതായി അധികൃതർ അറിയിച്ചു. 2028 എണ്ണം നടപടികളിലാണ്. സിവിൽ സ്റ്റേഷനിൽ നിന്ന് ക്രമപ്രകാരം അതത് വകുപ്പുകളിലേക്കും അവിടെ നിന്ന് താഴെ തലത്തിലും റവന്യു ആണെങ്കിൽ കലക്ടറേറ്റിൽ നിന്ന് താലൂക്കിലേക്കും താലൂക്കിൽ നിന്നു വില്ലേജിലേക്കും എന്ന നിലയിലാണ് അയയ്ക്കുന്നത്. പ്രാദേശിക തലത്തിൽ പരിഹരിക്കേണ്ട പരാതികൾക്ക് അനുവദിച്ച സമയപരിധിയായ 2 ആഴ്ച ഇന്നലെ രാത്രിയോടെ തീർന്നു.

വിദ്യഭ്യാസ വകുപ്പിൽ 357 പരാതികൾ;50നു മറുപടി
വിദ്യാഭ്യാസ വകുപ്പിനു 357 പരാതികളാണ് ലഭിച്ചത്. അതി‍ൽ 50 പേർക്കു മറുപടി നൽകി. പ്രീപ്രൈമറി സ്കൂൾ അധ്യാപികയെ സ്ഥിരപ്പെടുത്തുക, സ്കൂൾ അപ്ഗ്രേഡ് ചെയ്യുക, എയ്ഡഡ് സ്കൂൾ നിയമനം അംഗീകരിക്കുക, സ്കൂൾ കെട്ടിടം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ലഭിച്ചത്.

ജില്ലാ വ്യവസായ കേന്ദ്രത്തിൽ 21 പരാതികൾ
ജില്ലാ വ്യവസായ കേന്ദ്രത്തിന് 21 നിവേദനം ആണ് ലഭിച്ചത്. കാസർകോട് താലൂക്ക് ഓഫിസിൽ ലഭിച്ച 36 അപേക്ഷകളിൽ 2 എണ്ണം തീർപ്പാക്കി. 34 എണ്ണം തുടർ നടപടികളിലേക്ക് നീക്കി.

പരാതി പരിഹാരം കഠിനജോലി
വിവിധ വകുപ്പുകളിൽ ലഭിച്ച പരാതികളും നിവേദനങ്ങളും ഏറെയും തുടർ നടപടികളിലേക്ക് നീങ്ങുന്നതേയുള്ളൂ. റവന്യു വകുപ്പിൽ പലതും വില്ലേജ് ഓഫിസുകളിൽ എത്തുന്നതേയുള്ളൂ. വിവിധ വകുപ്പുകളിൽ ലഭിച്ചതും പരിഹരിക്കപ്പെട്ടതും നടപടി എടുക്കാൻ ഉള്ളതും ഉൾപ്പെടെയുള്ള നിവേദനങ്ങളും പരാതികളും സംബന്ധിച്ച് അടുത്ത ആഴ്ചയോടെ വ്യക്തമായ വിവരം ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.

കലക്ടർ ഇതിനായി അവലോകന യോഗം വിളിച്ചു ചേർത്ത് നടപടി വിലയിരുത്തും.
നവകേരള സദസ്സ് പരാതി കൗണ്ടറിൽ ലഭിച്ച പരാതികളും നിവേദനങ്ങളും കൊണ്ട് ഉദ്യോഗസ്ഥർ കഷ്ടപ്പെടുകയാണ്. പല ഓഫിസുകളിലും ജോലി ചെയ്യാൻ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത സ്ഥിതി ഉണ്ട്. ഇതിനിടെയാണ് ഉള്ള ജീവനക്കാർ നിവേദനങ്ങളിലും പരാതികളിലും മറുപടിയും നൽകുന്നതും അതത് വകുപ്പുകളിലേക്ക് കൈമാറുന്നതുമുൾപ്പെടെ വിശ്രമമില്ലാതെ ജോലി ചെയ്യുന്നത്.

നടപടിക്കായി അയച്ചു എന്ന് മറുപടി
പരാതികളിൽ ഏറെയും മുൻപും വിവിധ ഓഫിസുകളിലും മന്ത്രിമാർക്കും ഉൾപ്പെടെ നൽകിയതാണ്. അതിനിടെ ഓൺലൈൻ മുഖേന നൽകേണ്ട അപേക്ഷകൾ പോലും വെള്ളക്കടലാസിൽ എഴുതി നവകേരള സദസ്സിൽ കൗണ്ടറിൽ നൽകിയതുണ്ട്. ഭൂമിയുടെ തരം മാറ്റി കിട്ടണം എന്നത് ഉൾപ്പെടെയുള്ള അപേക്ഷകളാണ് ഇത്. അത് ഓൺലൈനിൽ നിയമ പ്രകാരം അപേക്ഷിക്കണമെന്ന് മറുപടി നൽകിയിട്ടുണ്ട്. ഓഫിസുകളിൽ നിന്ന് അപേക്ഷകർക്കെല്ലാം, ഏറെയും നിശ്ചിത ഓഫിസുകളിൽ നടപടിക്കായി അയച്ചു കൊടുത്തിട്ടുണ്ടെന്ന മറുപടി ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അതിനിടെ  മുഖ്യമന്ത്രിക്ക് ഓൺലൈനിലും ഓഫ് ലൈൻ ആയും 2 വർഷം മുൻപ് അയച്ച നിവേദനത്തിനു പോലും പരിഹാരം കിട്ടാത്ത പരാതികൾ ഉണ്ട്. മുഖ്യമന്ത്രി തന്നെ മുൻകയ്യെടുത്തു നടപ്പിലാക്കേണ്ട പെൻഷൻ അപേക്ഷ ഉൾപ്പെടെയാണ് ഇത്.

Post a Comment

Previous Post Next Post