സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ്; നടപടിയുമായി ഹൈക്കോടതി

(www.kl14onlinenews.com)
(30-NOV-2023)

സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ്; നടപടിയുമായി ഹൈക്കോടതി
തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍(Puthur zoological park) നവകേരള സദസ്(Nava Kerala Sadas) നടത്തുന്നതിനെതിരായ ഹര്‍ജിയില്‍ നടപടിയുമായി ഹൈക്കോടതി(High Court). പാര്‍ക്ക് ഡയറക്ടര്‍ നാളെ നേരിട്ട് ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. നവകേരള സദസ്സിന്റെ ഒല്ലൂര്‍ മണ്ഡലത്തിലെ പൊതുയോഗം തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നടത്തുന്നത് ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി. ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.

തൃശൂര്‍ സ്വദേശി ഷാജി ജെ. കോടങ്കണ്ടത്താണ് ഹര്‍ജി നല്‍കിയത്. നവകേരള സദസ്സ് സംഘടിപ്പിക്കുന്നത് വന്യജീവി സംരക്ഷണ നിയമം, വനസംരക്ഷണ നിയമം, മൃഗശാല ചട്ടങ്ങള്‍, കേന്ദ്ര സൂ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ലംഘനമാണെന്നു ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. യോഗം നടത്താന്‍ മറ്റ് ഒട്ടേറെ സ്ഥലങ്ങളുള്ളപ്പോള്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ സ്റ്റേജ് നിര്‍മാണം ഉള്‍പ്പെടെ നടക്കുകയാണ്. ഇത് ഏകപക്ഷീയമാണെന്നും കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് പാര്‍ക്ക് ഡയറക്ടര്‍ നാളെ നേരിട്ട് ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അധ്യാപകർക്ക് നിർദ്ദേശം

ഇതിനിടെ നവകേരള സദസിനോടനുബന്ധിച്ചുള്ള പരിപാടികളില്‍ അധ്യാപകരോട് പങ്കെടുക്കണമെന്ന് നല്‍കിയ നിര്‍ദേശം വിവാദമായിരിക്കുകയാണ്. പാലക്കാട് നല്ലേപ്പിള്ളി പഞ്ചായത്തിലെ സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകരും ഇന്ന് നടക്കുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടത്. പ്രവൃത്തി ദിവസമായതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടക്കി പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് അധ്യാപകരുടെ നിലപാട്. പഞ്ചായത്തിന്റെ കല്യാണ മണ്ഡപത്തില്‍ നടക്കുന്ന കലാസദസിലും വിളംബര ഘോഷയാത്രയിലും മുഴുവന്‍ അധ്യാപകരും പങ്കെടുക്കണമെന്നാണ് ഉത്തരവ്. വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നിര്‍ദേശം നല്‍കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

വിദ്യാർഥികളെ പങ്കെടുപ്പിക്കരുത്

നേരത്തെ നവകേരള സദസില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്നാണ് കോടതി നിർദേശം നൽകിയത്. വിദ്യാര്‍ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുത്. കരിക്കുലത്തിനു പുറത്തുള്ള കാര്യങ്ങളില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി പറഞ്ഞു. വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിന്‌ എതിരായ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്‌.

എന്നാൽ കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിക്കുമെന്നും ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ എല്ലാ ഉത്തരവുകളും പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നവകേരള സദസിനായി സ്‌കൂള്‍ ബസുകള്‍ വിട്ടു കൊടുക്കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്ന് സർക്കാറിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കറ്റ് ജനറൽ അശോക് ചെറിയാൻ കോടതിയെ അറിയിച്ചു. തലശ്ശേരിയില്‍ നിന്നു കൂത്തുപറമ്പ് മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ നവകേരള സദസില്‍ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. കുട്ടികളെ വെയിലത്ത് നിര്‍ത്തിയെന്നായിരുന്നു ആക്ഷേപം. പാനൂരിലേക്കു പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനാണ് കുട്ടികളെ റോഡില്‍ നിര്‍ത്തിയത്.

പ്രതികരിച്ച് മുഖ്യമന്ത്രി

വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള്ള പരാതികൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യെക്തമാക്കിയത്. മേൽപറഞ്ഞ ഉത്തരവ് ചോദ്യം ചെയ്തു കാസർഗോഡ് കോട്ടോടി സ്വദേശി ഫിലിപ്പ് ജോസഫ് നൽകിയ ഹർജ്ജി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്. ഇതിനിടെ സംഭവം വിവാദമായതോടെ കുട്ടികള്‍ തണലത്താണ് നിന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. കുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല. അത് ആ നിലക്ക് ആവര്‍ത്തിക്കണമെന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post