ഓസ്ട്രേലിയയ്ക്ക് ഫൈനലിലേക്കുള്ള ദൂരം 213 റൺസ്; ദക്ഷിണാഫ്രിക്കയെ നാണക്കേടില്‍നിന്ന് രക്ഷിച്ച് മില്ലറിന്റെ സെഞ്ചറി

(www.kl14onlinenews.com)
(16-NOV-2023)

ഓസ്ട്രേലിയയ്ക്ക് ഫൈനലിലേക്കുള്ള ദൂരം 213 റൺസ്; ദക്ഷിണാഫ്രിക്കയെ നാണക്കേടില്‍നിന്ന് രക്ഷിച്ച് മില്ലറിന്റെ സെഞ്ചറി

കൊൽക്കത്ത: ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ 213 റൺസ് വിജയ ലക്ഷ്യമുയർത്തി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 49.4 ഓവറിൽ 212 റൺസെടുത്തു പുറത്തായി. തുടക്കത്തിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞ ദക്ഷിണാഫ്രിക്കയെ മധ്യനിര താരം ഡേവിഡ് മില്ലറിന്റെ സെഞ്ചറി പ്രകടനമാണു കരകയറ്റിയത്. 116 പന്തുകൾ നേരിട്ട മില്ലർ 101 റൺസെടുത്തു പുറത്തായി.

ഹെൻറിച് ക്ലാസൻ 48 പന്തുകളിൽ‌ 47 റൺസെടുത്തു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കുമാറി തിരിച്ചെത്തിയ ക്യാപ്റ്റൻ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ആദ്യം പുറത്തായത്. ഇന്നിങ്സിലെ ആറാം പന്തില്‍ ബാവുമയെ മിച്ചൽ സ്റ്റാർക്ക് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന്റെ കൈകളിലെത്തിച്ചു.

ക്വിന്റൻ ഡികോക്ക് (മൂന്ന്), എയ്ഡൻ മാർക്രം (20 പന്തിൽ 10), റാസി വാൻ ഡർ ദസൻ (31 പന്തിൽ ആറ്) എന്നിവർ പിന്നാലെ പുറത്തായി ഗ്രൗണ്ട് വിട്ടു. ഡികോക്കിനെയും ദസനെയും പുറത്താക്കിയത് ജോഷ് ഹെയ്സൽവുഡാണ്. മത്സരത്തിലെ ആദ്യ പത്ത് ഓവറുകളിൽ 18 റൺസ് മാത്രമാണു ദക്ഷിണാഫ്രിക്ക നേടിയത്. ഡേവിഡ് മില്ലറും ഹെൻറിച് ക്ലാസനും ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്കോർ 100 കടത്തി. 48 പന്തിൽ 47 റൺസെടുത്ത ക്ലാസൻ ട്രാവിസ് ഹെഡിന്റെ പന്തിൽ ബോൾ‍ഡാകുകയായിരുന്നു.

പിന്നാലെയെത്തിയ മാർകോ ജാൻസൻ ട്രാവിസ് ഹെ‍ഡിന്റെ ആദ്യ പന്തിൽ എൽബി‍ഡബ്ല്യു ആയി മടങ്ങി. ജെറാൾഡ് കോട്സീ മില്ലർക്കു പിന്തുണയുമായി ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം അധികം നീണ്ടില്ല. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്യാച്ചെടുത്ത് താരത്തെ പുറത്താക്കി. 39 പന്തുകൾ നേരിട്ട താരം 19 റൺസാണെടുത്തത്. 47–ാം ഓവറിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് സിക്സ് അടിക്കാൻ ശ്രമിച്ച കേശവ് മഹാരാജിനെ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്തു മടക്കി.

48–ാം ഓവറിൽ സ്റ്റാർക്കിനെ സിക്സർ പറത്തിയാണ് മില്ലർ സെഞ്ചറി തികച്ചത്. 115 പന്തുകളിൽനിന്നാണ് താരം സെഞ്ചറിയിലെത്തിയത്. തൊട്ടുപിന്നാലെ വീണ്ടുമൊരു ബൗണ്ടറിക്കു ശ്രമിച്ച മില്ലറെ ട്രാവിസ് ഹെഡ് ക്യാച്ചെടുത്തു മടക്കി. എട്ട് ഫോറുകളും അഞ്ചു സിക്സുകളുമാണ് സെമി ഫൈനൽ പോരാട്ടത്തില്‍ മില്ലർ ബൗണ്ടറി കടത്തിയത്. ഓസീസിനായി മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. ഹെയ്സൽവുഡും ട്രാവിസ് ഹെഡും രണ്ടു വിക്കറ്റു വീതവും നേടി.

Post a Comment

Previous Post Next Post