കലാശക്കൊട്ടിനൊരുങ്ങി അഹമ്മദാബാദ്, ഇന്ത്യ- ഓസ്ട്രേലിയ ഫൈനൽ പോരാട്ടം ഇന്ന്

(www.kl14onlinenews.com)
(19-NOV-2023)

കലാശക്കൊട്ടിനൊരുങ്ങി അഹമ്മദാബാദ്, ഇന്ത്യ- ഓസ്ട്രേലിയ ഫൈനൽ പോരാട്ടം ഇന്ന്
അഹമ്മദാബാദ്: അഹമ്മദാബാദില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശപ്പോര്. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ തുടരെ വിജയിച്ച് ആധികാരികമായി കലാശപ്പോരിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് തോല്‍വികള്‍ക്ക് ശേഷം 8 തുടര്‍ ജയങ്ങളുമായി ഫൈനല്‍ പ്രവേശനം നേടിയ ഓസ്‌ട്രേലിയയും അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ കലാശപ്പോരിന് ഇറങ്ങും.

ഓസ്‌ട്രേലിയയെ നേരിടുന്ന ഇന്ത്യക്ക് ടോസ് നിര്‍ണായകമാണ്. ഈ മൈതാനത്ത് ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകള്‍ക്കയിരുന്നു മുന്‍തൂക്കം. ഈ ലോകകപ്പില്‍ നാല് മത്സരങ്ങള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്നപ്പോള്‍ അതില്‍ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്. അതേസമയം, ടോസ് നിര്‍ണായകമല്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറയുന്നത്. ഓരോ ദിവസവും കാലാവസ്ഥയില്‍ മാറ്റമുണ്ട്. ഏത് കണ്ടീഷനിലും കളിക്കാന്‍ ടീം പ്രാപ്തരാണ്. ആക്രമിച്ചു കളിക്കാന്‍ നേരത്തെ തീരുമാനിച്ചതാണെന്നും രോഹിത് പറഞ്ഞു.

കഴിഞ്ഞ 10 മത്സരങ്ങളും ജയിച്ച് ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യ മികച്ചുനിന്നു. രോഹിതും, ഗില്ലും, വിരാടും, രാഹുലും, ശ്രേയസും അപാര ഫോമില്‍. അതിലും മികച്ച ബൗളിംഗ് അറ്റാക്ക്. ഷമിയും, ബുംറയും, കുല്‍ദീപും, ജഡേജയും ഫോം തുടര്‍ന്നാല്‍ ഇന്ത്യ കപ്പുയര്‍ത്തും.

ഓസ്‌ട്രേലിയയുടെ കാര്യത്തില്‍ മാക്സ്വെല്ലിനെപ്പോലുള്ള മാച്ച് വിന്നര്‍മാരുടെ കൂടാരമാണ്. ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ബാറ്റര്‍മാരായ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ആള്‍റൗണ്ടര്‍ ട്രാവിസ് ഹെഡ്ഡ്, പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ഹേസല്‍വുഡ്, സ്പിന്നര്‍ ആദം സാംപ എന്നിവരെല്ലാം അപകടകാരികള്‍.

ഓസ്‌ട്രേലിയ ഇതിനോടകം 5 ലോകകപ്പുകള്‍ നേടിയിട്ടുള്ളവരാണ്. 1987ല്‍ ഇന്ത്യയില്‍ വച്ചായിരുന്നു അവരുടെ ആദ്യ കിരീടനേട്ടം. 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ മറ്റ് കിരീടങ്ങള്‍. 2തവണയാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. 1983ല്‍ കപില്‍സ് ഡെവിള്‍സ് ടീം ആദ്യം കിരീടമണിയിച്ച് ചരിത്രം കുറിച്ചു. 2011ല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ രണ്ടാം കിരീടം.

ലോകകപ്പിലെ കിരീട പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. 2003 ലോകകപ്പിന് സമാനമായി ഇന്ത്യയും ഓസ്ട്രേലിയയും ആവേശപ്പോരിന് ഒരുങ്ങിക്കഴിഞ്ഞു. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ ഓസ്ട്രേലിയക്കെതിരെ 125 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി കിരീടം കൈവിട്ട ഇന്ത്യക്ക് ഇത് പകരം വീട്ടലിനുള്ള അവസരമാണ്. 1983ലും 2011ലും കിരീടങ്ങള്‍ നേടിയ ഇന്ത്യയുടെ നാലാമത്തെ ലോകകപ്പ് ഫൈനലാണിത്. എട്ടാം തവണയാണ് ഓസ്‌ട്രേലിയ ഫൈനൽ കളിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണിക്കാണ് കലാശപ്പോര്.

2003 ലോകകപ്പ്

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 359/2 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. 121 പന്തില്‍ പുറത്താകാതെ 140 റണ്‍സെടുത്ത റിക്കി പോണ്ടിംഗിന്റെ മികവിലായിരുന്നു ഓസീസിന്റെ ബാറ്റിങ്. ഹര്‍ഭജന്‍ സിംഗാണ് രണ്ട് വിക്കറ്റും സ്വന്തമാക്കിയത്. 360 റണ്‍സിന്റെ വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ഇന്ത്യക്ക് വേണ്ടി വീരേന്ദര്‍ സെവാഗ് 81 പന്തില്‍ 82 റണ്‍സും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് 57 പന്തില്‍ 47 റണ്‍സും നേടി. എന്നാല്‍ ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ തുടങ്ങിയവരുടെ ബോളിങ് മികവിന് മുമ്പില്‍ ഇന്ത്യ 234 റണ്‍സിന് അടിയറവ് പറയേണ്ടി വന്നു.

ഇതോടെ ഫൈനലില്‍ ഇന്ത്യ നേരിട്ടത് 125 റണ്‍സിന്റെ ഭയാനകമായ തോല്‍വിയും. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്ന പേരെടുത്ത സൗരവ് ഗാംഗുലി ആയിരുന്നു അന്ന് ഇന്ത്യയെ നയിച്ചത്. അതേ സമയം റിക്കി പോണ്ടിംഗായിരുന്നു കങ്കാരുകളുടെ ക്യാപ്റ്റൻ.

ഇന്ത്യ തയ്യാറാണ്

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെ 70 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. അതിന് മുമ്പ് ഒമ്പത് മത്സരങ്ങളിലും വിജയിച്ച് ലീഗ് പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.

അതേസമയം, ഓസ്ട്രേലിയ ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴെണ്ണത്തില്‍ ജയിക്കുകയും രണ്ട് മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്തു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്.

സമ്മർദ്ദത്തിൽ വീഴാതെ..

1983-ലും 2011-ലെയും വിജയങ്ങള്‍ക്ക് ശേഷം മൂന്നാം ലോകകപ്പ് കിരീടം തേടിയിറങ്ങുന്ന നിലവിലെ ഇന്ത്യന്‍ ടീം കടുത്ത ആത്മവിശ്വാസത്തിലാണ്. ഉയര്‍ന്ന സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ക്കിടയിലും സ്‌ക്വാഡ് ശ്രദ്ധേയമായ ശാന്തത പ്രകടിപ്പിക്കുന്നുണ്ട്. ചെന്നൈയില്‍ ഓസീസിനെതിരായ മത്സരം ഇതിന് വലിയ ഉദാഹരണമാണ്. 2/3 എന്ന ആടിയുലഞ്ഞ തുടക്കത്തില്‍ വീഴാതെ കെ എല്‍ രാഹുലിന്റെയും വിരാട് കോഹ്ലിയുടെയും കരുത്തുറ്റ കൂട്ടുകെട്ട് ടീമിനെ രക്ഷപ്പെടുത്തി. ഒരു നിര്‍ണായക വിജയം ഉറപ്പാക്കുന്നതിനൊപ്പം സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കഴിവ് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

അതേസമയം കലാശപ്പോരിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. മത്സരത്തിന് മുമ്പ് എയര്‍ഫോഴ്സിലെ സൂര്യ കിരണ്‍ എയ്റോബാറ്റിക് ടീമിന്റെ എയര്‍ ഷോ നടക്കും. സംഗീതസംവിധായകന്‍ പ്രീതത്തിന്റെ പ്രകടനം ഉള്‍പ്പെടെ മത്സരത്തിനിടെ നടക്കും.

ഫൈനല്‍ മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും പങ്കെടുക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഓഫീസ് അറിയിച്ചു. ടോസിന് ശേഷം വ്യോമസേനയുടെ ഒമ്പത് വിമാനങ്ങള്‍ എയര്‍ഷോ നടത്തും. ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഒരു ഫ്‌ലൈ പാസ്റ്റ് നടക്കും.

എന്നാൽ ത്രിവര്‍ണ്ണ പതാകയുമായി വിമാനം പറത്താനുള്ള അഭ്യര്‍ത്ഥന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നിരസിച്ചു. ഐഎഎഫിന്റെ സൂര്യ കിരണ്‍ എയറോബാറ്റിക് ടീം രാജ്യത്തുടനീളം നിരവധി എയര്‍ ഷോകള്‍ നടത്തിയിട്ടുണ്ട്.

അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഗുജറാത്ത് മുഖ്യമന്ത്രി വെള്ളിയാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് സുരക്ഷ, ശുചിത്വം, ട്രാഫിക് മാനേജ്‌മെന്റ് ക്രമീകരണങ്ങളുടെ സമഗ്രമായ അവലോകനം നടത്തിയിരുന്നു.

Post a Comment

Previous Post Next Post