പൗരത്വ നിയമം നടപ്പാക്കും, ആര്‍ക്കും തടയാനാകില്ല: നിലപാടിലുറച്ച് അമിത് ഷാ

(www.kl14onlinenews.com)
(29-NOV-2023)

പൗരത്വ നിയമം നടപ്പാക്കും, ആര്‍ക്കും തടയാനാകില്ല: നിലപാടിലുറച്ച് അമിത് ഷാ

കേന്ദ്രസര്‍ക്കാര്‍ പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കുമെന്നും ആര്‍ക്കും അത് തടയാനാകില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ(Amit Shah). മമത ബാനര്‍ജി(Mamata Banerjee) സിഎഎയെ എതിര്‍ക്കുന്നു. നിയമത്തിനെതിരായ പ്രതിപക്ഷത്തിന്റെ നിലപാട് മൂലം ഇതുവരെ നിയമങ്ങള്‍ രൂപീകരിക്കാനായിട്ടില്ല. ഇത് നിലവില്‍ അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍(West Bengal) ബിജെപിയുടെ(BJP) ലോക്സഭാ പ്രചാരണത്തിന് തുടക്കം കുറിച്ച് കൊണ്ട് ചരിത്രപ്രസിദ്ധമായ എസ്പ്ലനേഡിലെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

പ്രീണനം, നുഴഞ്ഞുകയറ്റം, അഴിമതി, രാഷ്ട്രീയ അക്രമം തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷമായ ആക്രമണമാണ് അമിത് ഷാ അഴിച്ചുവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. റാലിയിലെ ജനപങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇത് ജനങ്ങളുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നുവെന്നും 2026ല്‍ ബിജെപി സംസ്ഥാനത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി നടത്തുന്ന പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ അടിത്തറ സൃഷ്ടിക്കുമെന്നും അമിത് ഷാ പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റുകളില്‍ 18-ഉം പാര്‍ട്ടി നേടിയിരുന്നു.

സി‌എ‌എ പൊതുതിരഞ്ഞെടുപ്പിന് മുമ്പ്

പൗരത്വ ഭേദഗതി നിയമം (സി‌എ‌എ) അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പാക്കുമെന്ന് പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് സുകാന്ത മജുംദർ പറഞ്ഞിരുന്നു. ഇന്ത്യൻ പൗരത്വം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവകാശം ഭരണഘടന കേന്ദ്ര സർക്കാരിന് നൽകുന്നുണ്ടെന്ന് മജുംദർ വ്യക്തമാക്കി.

"തൃണമൂലിന് സിഎഎയെ എതിർക്കാം, എന്നാൽ ആ എതിർപ്പ് ഫലവത്താകില്ല."- തൃണമൂൽ കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് മജുംദർ പറഞ്ഞു.

"ടിഎംസി സിഎഎ നടപ്പാക്കുന്നതിനെ അനുകൂലിക്കില്ല, എന്നതുകൊണ്ട് അത് അസാധുവാണെന്ന് അർത്ഥമാക്കുന്നില്ല. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് സിഎഎ പ്രാബല്യത്തിൽ വരും."- മജുംദർ വ്യക്തമാക്കി.

“പൗരത്വം വാഗ്ദാനം ചെയ്യുന്നത് കേന്ദ്ര സർക്കാരിന്റെ പ്രത്യേകാവകാശമാണ്, ഭരണഘടന പ്രകാരം ഒരു പ്രത്യേക സംസ്ഥാനത്തിന്റെ ചുമതലയല്ല.”- അദ്ദേഹം കൂട്ടിച്ചേർത്തു.

"ആർക്കൊക്കെ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നോ ലഭിക്കേണ്ടെന്നോ ബംഗാൾ മുഖ്യമന്ത്രിയ്ക്ക് തീരുമാനിക്കാനാവില്ല."- മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് മജൂംദർ പറഞ്ഞു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ താമസിക്കുന്ന ബംഗ്ലാദേശി ഹിന്ദുക്കൾക്ക് പൗരത്വം നൽകാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് മജുംദർ പറഞ്ഞു. അത്തരത്തിലുള്ള എല്ലാവർക്കും താമസസൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി പറയുന്നതെന്തും വിമർശിക്കുന്നത് ടിഎംസിയുടെ ഹോബിയാണെന്നും മജൂംദർ പറഞ്ഞു.

ഈ നിയമം ഗുണം ചെയ്യുമെന്ന് ആളുകൾ തോന്നിയാൽ അവർ അതിനെ സ്വാഗതം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു,” മജുംദർ പറഞ്ഞു.

2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ, സിഎഎ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലീം ഇതര ന്യൂനപക്ഷങ്ങൾക്ക് ഗുണം ചെയ്യും. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് അവരുടെ രാജ്യങ്ങളിലെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ പൗരത്വം ലഭിക്കാൻ ഈ നിയമം സഹായിക്കുന്നു.

ഈ നിയമപ്രകാരം, 2014 ഡിസംബർ 31-ന് മുൻപ് ഇന്ത്യയിലെത്തിയ ഈ കമ്മ്യൂണിറ്റികളിൽ നിന്നുള്ള ആളുകളെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കില്ല, പകരം ഇന്ത്യൻ പൗരത്വം നൽകും.

പൗരത്വ നിയമങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ഉപകരണമാക്കുകയാണെന്ന് വിശേഷിപ്പിച്ച് ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കുന്നതിനെ മമത ബാനർജി ശക്തമായി എതിർത്തിരുന്നു. ഈ വർഷം ആദ്യം, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സിഎഎയുടെ പേരിൽ ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയാണെന്ന് മമത ആരോപിച്ചു.

Post a Comment

Previous Post Next Post