(www.kl14onlinenews.com)
(04-NOV-2023)
ഇന്ത്യയ്ക്ക് തിരിച്ചടി;
മുംബൈ :
ലോകകപ്പിൽ കിരീട പ്രതീക്ഷയുമായി മുന്നേറുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. കണങ്കാലിന് പരിക്കേറ്റ സ്‌റ്റാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്ക് ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാകില്ലെന്ന് ഉറപ്പായി. കഴിഞ്ഞ മാസം പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
മത്സരത്തിലെ തന്റെ ആദ്യ ഓവർ പന്തെറിയുന്നതിനിടെ 30കാരനായ ഹർദിക് കണങ്കാലിന് പരിക്കേറ്റ് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് ചികിൽസയ്ക്കു ശേഷം ഓവർ പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും ബൗളിംഗ് തുടരുന്നതിൽ പരാജയപ്പെട്ടതോടെ ശേഷിക്കുന്ന മൂന്ന് പന്തുകൾ എറിഞ്ഞത് ഇതിഹാസ താരം വിരാട് കോഹ്‌ലിയാണ്.
ഹർദിക്കിന് പരിക്കേറ്റതിന് ശേഷം, ഇന്ത്യ മുഹമ്മദ് ഷമിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തി, താരം ഇതിനകം മൂന്ന് മത്സരങ്ങളിൽ നിന്ന് 4.27 എന്ന എക്കോണമി റേറ്റിൽ 14 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ന്യൂസിലൻഡിനും ശ്രീലങ്കയ്ക്കുമെതിരെ അഞ്ച് വിക്കറ്റ് നേട്ടവും അദ്ദേഹം സ്വന്തമാക്കി.
ഹർദിക് പാണ്ഡ്യയ്ക്ക് പകരം പ്രസിദ് കൃഷ്‌ണ ടീമിലേക്ക് എത്തും. ടൂർണമെന്റിന്റെ ഇവന്റ് ടെക്‌നിക്കൽ കമ്മിറ്റി നവംബർ 4 ശനിയാഴ്‌ച പേസറെ പകരക്കാരനായി അംഗീകരിച്ചു. ഇതോടെ നവംബർ 5 ഞായറാഴ്‌ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ടെംബ ബാവുമയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായക മത്സരത്തിന് മുന്നോടിയായാണ് ഈ തീരുമാനം.
അടുത്തിടെ നടന്ന സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ കർണാടകയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ഇതിനകം തന്നെ മികച്ച ഫോമിലായതിനാൽ, അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ഉണ്ടായില്ലെങ്കിൽ കൃഷ്‌ണയ്ക്ക് ഉടൻ അവസരം ലഭിക്കാൻ സാധ്യതയില്ല.
Post a Comment