'റോബിന്‍' ബസ് നാലാമതും തടഞ്ഞ് എംവിഡി; വഴിനീളെ സ്വീകരണമൊരുക്കി നാട്ടുകാര്‍

(www.kl14onlinenews.com)
(18-NOV-2023)

'റോബിന്‍' ബസ് നാലാമതും തടഞ്ഞ് എംവിഡി; വഴിനീളെ സ്വീകരണമൊരുക്കി നാട്ടുകാര്‍
പത്തനംതിട്ട:
സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ച് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ച 'റോബിന്‍' ബസിനെ നാലാമതും തടഞ്ഞ് ഉദ്യോഗസ്ഥര്‍. സര്‍വീസ് ആരംഭിച്ച് നൂറ് മീറ്റര്‍ പിന്നിട്ടപ്പോഴാണ് എംവിഡി ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴയീടാക്കിയത്. അരമണിക്കൂറിന് ശേഷം സര്‍വീസ് ആരംഭിച്ച ബസിനെ പാലാ ഇടപ്പാടിയില്‍ തടഞ്ഞു. ഗതാഗത കുരുക്കിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ബസ് വിട്ടയച്ചു. പിന്നീട് അങ്കമാലിയിലും കൊടകരയിലും പുതുക്കാടുമാണ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞത്. ഇതോടെ ഉദ്യോഗസ്ഥരെ കൂകി വിളിച്ചാണ് നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചത്. ബസ് ഉദ്യോഗസ്ഥര്‍ വിട്ടയച്ചു.

ബസുടമ ഗിരീഷും കോയമ്പത്തൂര്‍ വരെ യാത്ര ചെയ്യുന്നുണ്ട്. യാത്ര തടസപ്പെടുത്തുന്നത് മനപൂര്‍വമാണെന്നും തനിക്ക് അനുകൂലമായി കോടതി ഉത്തരവിട്ടതില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള നാണക്കേടാണ് ഇതിന് പിന്നിലെന്നും ഗിരീഷ് ആരോപിച്ചു. കോടതിയാണോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും ബസുടമ ഇന്നലെ മനോരമന്യൂസിനോട് പ്രതികരിച്ചിരുന്നു. വഴിയിലെ സ്വീകരണവും മോട്ടർ വാഹനവകുപ്പിന്‍റെ പരിശോധനയും മൂലം 12 മണിക്ക് കോയമ്പത്തൂർ എത്തേണ്ട ബസ് വൈകാനാണ് സാധ്യത
ഓഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരേക്ക് സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് 45 ദിവങ്ങള്‍ക്ക് ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയില്‍ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഉടമയ്ക്ക് തിരികെ നല്‍കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബസ് വിട്ടുനല്‍കിയത്.

Post a Comment

Previous Post Next Post