നവ കേരള സദസ്സിന് നാളെ കാസർകോട് തുടക്കം

(www.kl14onlinenews.com)
(17-NOV-2023)

നവ കേരള സദസ്സിന് നാളെ കാസർകോട് തുടക്കം
കാസർകോട്:
വൻ വിവാദങ്ങൾക്കിടെ നവ കേരള സദസ്സിന് നാളെ കാസർകോട് തുടക്കമാകും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇനി ഒരുമാസം സംസ്ഥാനത്തുടനീളം പര്യടനം നടത്തി ജനങ്ങളുടെ പരാതികൾ കേൾക്കും.

നാളെ വൈകുന്നേരം 3.30 ന് കാസർകോട് മഞ്ചേശ്വരം പൈവെളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം.

സാമ്പത്തിക പ്രതിസന്ധി കാലത്തെ ധൂർത്തടക്കമുള്ള ആക്ഷേപങ്ങൾക്കിടെയാണ് നവ കേരള സദസ്സിന് നാളെ തുടക്കമാകുന്നത്. ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിക്കും. സർക്കാർ ചെലവിൽ പാർട്ടി പ്രചാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

എട്ട് ലക്ഷം മുതൽ പത്ത് ലക്ഷം ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിചെല്ലുക എന്നതാണ് നവകേരള സദസ്സുകൊണ്ട് ലക്ഷ്യമാക്കുന്നത്. ഒരു ദിവസം പോകുന്ന മണ്ഡലങ്ങളിലെ വിവിധ മേഖലയിലുള്ള പ്രമുഖരെ ജില്ലാ ഭരണകൂടം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുമായി രാവിലെ ഒമ്പത് മണി മുതൽ പത്ത് വരെ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കും. ശേഷം മണ്ഡലത്തിലേക്ക്. മുഖ്യമന്ത്രി എല്ലായിടത്തും പ്രസംഗിക്കും. റിപ്പോർട്ട് കാർഡ് അവതരിപ്പിക്കും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ഒരു മന്ത്രി വിശദീകരിക്കും.

അടുത്ത രണ്ടര വർഷക്കാലത്തെ സർക്കാർ ലക്ഷ്യങ്ങളും അവതരിപ്പിക്കും. ഓരോ മണ്ഡല സദസ് വേദികളിലും പരാതികൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടർ. ആവശ്യമെങ്കിൽ മന്ത്രിമാരും പരാതികൾ കേൾക്കും. വരുന്ന പരാതികളുടെ ഫോളോ അപ്പ് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഏകോപിക്കണം. സഞ്ചരിക്കുന്ന മന്ത്രിസഭ ഡിസംബർ 24ന് തിരുവനന്തപുരത്ത് എത്തുന്നതോടെ ലോകസഭാ തെരഞ്ഞെടുപ്പിനും കളമൊരുങ്ങും.

നവംബർ 19ന് കാസർകോട് ജില്ലയിലെ സർക്കാർ ഓഫീസുകൾക്ക് പ്രവൃത്തി ദിവസം. സർക്കാർ നടത്തുന്ന നവകേരള സദസ്സ് ജില്ലയിൽ നവംബർ 18,19 തീയതികളിൽ നടക്കും. ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാരും അതാത് നിയോജക മണ്ഡലങ്ങളിലെ നവ കേരള സദസ്സിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. അതിനാൽ നവംബർ 19 ജില്ലയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും പ്രവൃത്തി ദിവസമായിരിക്കും.

Post a Comment

Previous Post Next Post