കേരളത്തിന്റെ ഹര്‍ജി: ഗവര്‍ണര്‍ക്കും കേന്ദ്രത്തിനും സുപ്രീം കോടതിയുടെ നോട്ടീസ്

(www.kl14onlinenews.com)
(20-NOV-2023)

കേരളത്തിന്റെ ഹര്‍ജി: ഗവര്‍ണര്‍ക്കും കേന്ദ്രത്തിനും സുപ്രീം കോടതിയുടെ നോട്ടീസ്
ഡൽഹി :
കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രിംകോടതിയുടെ നോട്ടീസ്. കേന്ദ്രസര്‍ക്കാരിനും ഗവര്‍ണറുടെ അഡീഷണല്‍ സെക്രട്ടറിക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. ഹര്‍ജി വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. വെള്ളിയാഴ്ചക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും കേന്ദ്രത്തിനായി ഹാജരാകണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കേരളം സുപ്രീംകോടതിയെ സമീപിച്ചത്.

ബില്ലുകളിലുള്ള തീരുമാനം നീട്ടാൻ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ രാജ്ഭവനില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെയാണ് സർക്കാർ നീക്കം. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചാല്‍ എന്ത് നടപടി സ്വീകരിക്കാം എന്നതിനെ സംബന്ധിച്ച് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്.

ഗവർണർ ബില്ലിൽ ഒപ്പിട്ടാൽ അത് നിയമമാകും. ഒപ്പിടുന്നില്ലെങ്കില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കാം. പുനഃപരിശോധനയ്ക്ക് അയച്ച ബില്‍ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ബാധ്യസ്ഥനുമാണ്. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരവും ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നു. എന്നാല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നാല്‍ സര്‍ക്കാരിന് ഓര്‍മിപ്പിക്കാമെന്നല്ലാതെ കൂടുതല്‍ ഇടപെടലുകള്‍ നടത്താനാകില്ല. എന്നാൽ, ഈ അധികാരം നൽകുന്ന അനുച്ഛേദത്തിൽ ഗവർണർ തീരുമാനം എടുക്കുന്നതിനെ സംബന്ധിച്ച് സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത്.

ഗവർണറുടെ ഈ നടപടി ഭരണഘടന വിരുദ്ധമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. നേരത്തെ ​ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ സമീപനം ജനാധാപത്യത്തിന്റെ അന്തസ്സിന് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

ഇതിനിടെ സംസ്ഥാന സർക്കാർ നൽകിയ ഒരു ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. കാലിത്തീറ്റയിലെ മലിനീകരണത്തിനെതിരേ നടപടിസ്വീകരിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സിലാണ് ഒപ്പുവെച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുവരുന്ന കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയില്‍ മാലിന്യം കണ്ടെത്തുന്ന കേസുകളില്‍, സംസ്ഥാന സര്‍ക്കാരിന് പരിശോധനയ്ക്കും നടപടിക്കുമുണ്ടായിരുന്ന പരിമിതി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. കൂടാതെ നാല് പിഎസ് സി അംഗങ്ങളുടെ നിയമന ശുപാര്‍ശകളില്‍ രണ്ടെണ്ണത്തിനും ഗവര്‍ണര്‍ അംഗീകാരം നല്‍കി

Post a Comment

Previous Post Next Post