കളമശേരി സ്ഫോടനത്തില്‍ വിദ്വേഷ പോസ്റ്റുകള്‍ പങ്കുവെച്ച പത്തോളം പേര്‍ക്കെതിരെ കേസ്,ഫേസ്ബുക്ക് വഴി വിദ്വേഷ പ്രചാരണം: സന്ദീപ് വാര്യർക്കെതിരെ പരാതി 2023

(www.kl14onlinenews.com)
(30-Oct-2023)

കളമശേരി സ്ഫോടനത്തില്‍ വിദ്വേഷ പോസ്റ്റുകള്‍ പങ്കുവെച്ച പത്തോളം പേര്‍ക്കെതിരെ കേസ്,ഫേസ്ബുക്ക് വഴി വിദ്വേഷ പ്രചാരണം: സന്ദീപ് വാര്യർക്കെതിരെ പരാതി
തിരുവനന്തപുരം: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റുകള്‍ പങ്കുവെച്ചതില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തു. മതവിദ്വേഷം വളർത്താനും വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവ് ഡോ കെ എസ് രാധാകൃഷ്ണനും സന്ദീപ് വാര്യർക്കും എതിരെ പരാതി നൽകി. മുസ്‌ലിം ലീഗാണ് കെ എസ് രാധാകൃഷ്ണന് എതിരെ പരാതി നൽകിയത്. സന്ദീപ് വാര്യർക്കെതിരെ എഐവൈഎഫ് നേതാവ് എൻ അരുണാണ് പരാതി നൽകിയത്.

അതേസമയം,
കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ ഉണ്ടായ ബോംബ് സ്ഫോടനത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വർഗീയ വിദ്വേഷ സന്ദേശങ്ങൾക്ക്‌ കാരണമായ ഔദ്യോഗിക പേജുകൾക്കെതിരെ ഐഎൻഎൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് ഡിജിപിക്ക്‌  പരാതി നൽകി. ബിജെപി നേതാവ് സന്ദീപ് വാര്യർ, വിഎച്പി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ, മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്‍റെ  എഡിറ്റർ ഷാജൻ സ്കരിയ, കർമ്മ ന്യൂസ്‌, തീവ്ര വർഗീയ ഗ്രൂപ്പായ 'കാസ' എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വന്ന അടിസ്ഥാനരഹിതമായ വർഗീയ വംശീയ ആരോപണങ്ങളും ഊഹാപോഹങ്ങളുമാണ് ഈ ദുഷ്പ്രചാരണങ്ങൾക്ക് കാരണമായത്. നാടിന്‍റെ  സമാധാന അന്തരീക്ഷം തകർക്കുന്നതിനും, മത സമുദായിക സൗഹാർദത്തിന് ക്ഷതം വരുത്തുന്നതിനും, സമൂഹത്തിൽ വർഗീയ വംശീയ വിഭജനം സൃഷ്ടിക്കുന്നതിനുമായി ആസൂത്രിതവും ബോധപൂർവ്വവും നടത്തിയ ശ്രമങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പരാതിയിൽ പറഞ്ഞു

ബിജെപിയുടെ ദേശീയ നേതാക്കളും വ്യാജ പ്രചാരണങ്ങൾ ഏറ്റുപിടിച്ചു, മുസ്ലിംങ്ങളെ ഉന്നം വെച്ചുകൊണ്ടുള്ള പ്രചാരണങ്ങൾ ട്വിറ്റർ, ഫേസ്ബുക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. പ്രതി പിടിക്കപ്പെട്ടിട്ടും തുടരുന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങൾ കേരളത്തെ തകർക്കാനുള്ള സംഘപരിവാർ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും എൻകെ അബ്ദുൽ അസീസ് പറഞ്ഞു.

കളമശ്ശേരിയിലെ ബോബ് സ്ഫോടനവുമായി ബന്ധപ്പെട്ട്  സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയ ബിജെപി നേതാവ് സന്ദീപ് ജി വാര്യർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. എഐവൈഎഫ്  സംസ്ഥാന പ്രസിഡണ്ട്  എൻ അരുൺ ആണ്  കളമശ്ശേരി പോലീസിൽ പരാതി നൽകിയത്. സന്ദീപ് ജി വാര്യരുടെ  സോഷ്യൽ മീഡിയ അക്കൗണ്ടിന്‍റെ  ലിങ്ക് സഹിതം ആണ് പരാതി.

സ്ഫോടനവുമായി ബന്ധപ്പെട്ട് നൂറോളം വിദ്വേഷ പോസ്റ്റുകളാണ് സൈബർ പൊലീസ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള പോസ്റ്റുകൾ ഫെയ്‌സ്‌ബുക്കിൽ നിന്നും എക്‌സിൽ നിന്നും പൊലീസ് നീക്കം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം തുടരുകയാണ്.

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ വിദ്വേഷ പ്രചാരണം നടത്തിയതിന് റിവ തോലൂർ ഫിലിപ്പ് എന്ന പ്രൊഫൈലിനെതിരെയാണ് സംസ്ഥാനത്ത് ആദ്യം കേസെടുത്തത്. എസ്ഡിപിഐ ജില്ലാ നേതൃത്വം കോഴഞ്ചേരി സ്വദേശിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്. റിവ തോലൂർ ഫിലിപ്പ് എന്നു പേരുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എസ്ഡിപിഐയാണ് കളമശേരി ബോംബ് സ്ഫോടനത്തിന് പിന്നിലെന്ന തരത്തിലുള്ള കമന്റുകൾ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്ക്രീന്‍ഷോട്ട് സഹിതമാണ് ആറന്മുള സ്വദേശിക്കെതിരെ എസ്ഡിപിഐ പരാതി നല്‍കിയത്.

Post a Comment

Previous Post Next Post