കടമക്കുടി കൂട്ടമരണത്തിൽ ഞെട്ടിക്കുന്ന ആത്മഹത്യാ കുറിപ്പ്

(www.kl14onlinenews.com)
(16-Sep-2023)

കടമക്കുടി കൂട്ടമരണത്തിൽ ഞെട്ടിക്കുന്ന ആത്മഹത്യാ കുറിപ്പ്
കൊച്ചിയിൽ മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവദമ്പതികൾ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികൾ എഴുതിയെന്നു കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി. തങ്ങൾക്ക് നേരിട്ട് സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചും അതുമായി ബന്ധപ്പെട്ട ദുരിത പൂർണമായും ജീവിതത്തെക്കുറിച്ച് ദമ്പതികൾ ആത്മഹത്യ കുറുപ്പിൽ വിശദീകരിച്ചിട്ടുണ്ട്. അതേസമയം തങ്ങളെ സാമ്പത്തികമായി സഹായിക്കാത്ത സ്വന്തം ബന്ധുക്കളെക്കുറിച്ച് ആത്മഹത്യക്കുറിപ്പിൽ സൂചനയുണ്ട്. കുട്ടികളെ കൂടി കൊണ്ടുപോകുന്നത് ഇനിയുള്ള കാലം ബന്ധുക്കളുടെ ആട്ടുംതുപ്പും കേൾക്കാൻ ഇടവരുത്താതെയിരിക്കുന്നതിനു വേണ്ടിയാണെന്നും കുറിപ്പിൽ പറയുന്നുണ്ട്.

ജീവിതം മടുത്തുവെന്നും കടത്തിന് മേല്‍ കടം കയറിയിരിക്കുകയാണെന്നും ആത്മഹത്യ പറയുന്നുണ്ട്. ദയനീയാവസ്ഥ പറഞ്ഞിട്ടും ആരും സഹായിച്ചില്ലെന്നും ദമ്പതികൾ വ്യക്തമാക്കുന്നു. മക്കളെ കൂടെ കൊണ്ടുപോകരുതെന്നുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ ആട്ടുംതുപ്പും കേട്ട് മക്കള്‍ വളരുന്നത് ഓര്‍ത്തിട്ടാണ് അവരേയും കൊണ്ടുപോകുന്നത്´- കത്തില്‍ പറയുന്നു. ജീവിച്ചിരുന്നപ്പോള്‍ ചെയ്യാത്ത സാമ്പത്തീക സഹായം മരിച്ചശേഷം ചെയ്യേണ്ടതില്ലെന്നും അതുകൊണ്ടു മരണാനന്തര ചടങ്ങുകള്‍ നടത്തരുതെന്നും ആത്മഹത്യ കുറുപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. മരണാനന്തര കർമ്മങ്ങൾ ചെയ്യുന്നതിനായി ആരുടെ കയ്യില്‍ നിന്നും സാമ്പത്തീകം വാങ്ങരുതെന്നും കത്തിൽ പറയുന്നുണ്ട്.

നോർത്ത് കടമക്കുടി മടശേരിവീട്ടിൽ നിജോ (40), ഭാര്യ ശില്പ (32), മക്കളായ ഏയ്ബൽ(7), ആരോൺ (5) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെ തറാവാട്ടുവീടിന്റെ മുകൾനിലയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചു എന്നാണ് പൊലീസ് കണ്ടെത്തിയത്. നിജോയും ശില്‍പയും തുങ്ങി മരിച്ച നിലയിലും കുട്ടികളെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ശിൽപ്പയുടെയും നിജോയുടേയും മക്കളായ എയ്ബലും ആരോണും തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികളാണ്. ഏയ്ബലിൻ്റെ കഴുത്തിൽ കൈകൊണ്ട് ഞെരിച്ച പാടുണ്ട്. ശില്പയുടെ മുഖത്ത് കുട്ടിയുടേതെന്ന് കരുതുന്ന നഖപ്പാടുകളുമുണ്ട്. കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. കൊലപ്പെടുത്തിയ സമയത്ത് കുട്ടികളിലാരോ എതിർക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് സൂചന നൽകുന്നുണ്ട്. ശിൽപ്പയുടെ മുഖത്തെ നഖപ്പാടുകൾ അത്തരത്തിൽ വന്നതാകാമെന്നാണ് പൊലീസ് പറയുന്നത്.

മരണങ്ങൾ നടന്ന മുറിയിൽ നിന്ന് കണ്ടെടുത്ത കത്ത് നിജോയും ശില്‍പ്പയും ചേര്‍ന്നാണ് എഴുതിയിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. `ജീവിതത്തില്‍ കടത്തിന് മേല്‍ കടം കയറിയിരിക്കുകയാണ്. ആരും സഹായിച്ചില്ല, ജീവിതം മടുത്തു. അമ്മ വിഷമിക്കരുത്. മരണാനന്തര ചടങ്ങുകള്‍ക്ക് ആരില്‍ നിന്നും പണം വാങ്ങരുത്, അവരത് ജീവിച്ചിരുന്നപ്പോള്‍ ചെയ്തില്ല. പലരോടും സഹായം ചോദിച്ചു. ഒരാള്‍ പോലും സഹായിച്ചിട്ടില്ല. കൂട്ടുകാരും വീട്ടുകാരും ഇല്ലാഞ്ഞിട്ടല്ല. വയ്യ, ഇനിയും ഇങ്ങനെ എരിഞ്ഞുതീരാന്‍. വലിയ ആഗ്രങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മരണാനന്തര ചടങ്ങുകള്‍ നടത്തരുത്. കുഞ്ഞുങ്ങളെ കൊണ്ട് പോകരുതെന്നാണ് കരുതിയത്. മറ്റുള്ളവരുടെ ആട്ടും, തുപ്പും കേട്ട് അവരും ജീവിക്കേണ്ട. ഞങ്ങളുടെ മരണത്തിന് ഉത്തരവാദി ഞങ്ങള്‍ മാത്രമാണ്. ' കത്തിൽ വ്യക്തമാക്കുന്നു.

കൂട്ടമരണത്തിനു കാരണമായത് ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയാണെന്ന് വ്യക്തമായതായി വരാപ്പുഴ പൊലീസ് പറഞ്ഞിരുന്നു. ദമ്പതികൾ കുടുംബത്തോടെ മരണപ്പെട്ടിട്ടും ലോൺ ആപ്പിൻ്റെ ഭീഷണി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ മരണപ്പെട്ട ശിൽപ്പയുടെ ബന്ധുക്കൾക്ക് ശില്പയുടെ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ വരാപ്പുഴ പൊലീസ് ലോൺ ആപ്പിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ വായ്പയ്ക്ക് പുറമേ മുളന്തുരുത്തിയിലെ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്തതായാണ് വിവരം. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് ബാങ്ക് നോട്ടീസ് നല്‍കിയിരുന്നു.

യുവതിയുടെ ചിത്രങ്ങൾ നഗ്ന ഫോട്ടോകളിൽ മോർഫ് ചെയ്തു ചേർത്ത് നിർമ്മിച്ച ചിത്രങ്ങൾ ഓൺലെെൻ ലോൺ തട്ടിപ്പുകാർ ബന്ധുക്കളുടെ ഫോണിലേയ്ക്ക് അയച്ചിരുന്നുവെന്നും പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോൺ ആപ്പിനെതിരെ കേസ് എടുത്തതിനു പിന്നാലെ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ദമ്പതികൾ കുടുംബത്തോടെ മരണപ്പെട്ടിട്ടും ലോൺ ആപ്പിൻ്റെ ഭീഷണി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെയും മരണപ്പെട്ട ശിൽപ്പയുടെ ബന്ധുക്കൾക്ക് ശില്പയുടെ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെയാണ് വരാപ്പുഴ പൊലീസ് ലോൺ ആപ്പിനെതിരെ കേസ് എടുത്തത്.

Post a Comment

Previous Post Next Post