രാമായണവും മഹാഭാരതവും ഉദ്ധരിച്ച് ജി 20 ലഘുലേഖ

(www.kl14onlinenews.com)
(06-Sep-2023)

രാമായണവും മഹാഭാരതവും ഉദ്ധരിച്ച് ജി 20 ലഘുലേഖ
ഇന്ത്യ-ഭാരത് പേരുമാറ്റ തര്‍ക്കങ്ങള്‍ക്കിടയില്‍, ജി 20 ഉച്ചകോടിക്ക് മുന്നോടിയായി സര്‍ക്കാര്‍ രണ്ട് ലഘുലേഖകള്‍ പുറത്തിറക്കി. 'ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്' എന്നാണ് ഒരു ലഘുലേഖയ്ക്ക് തലക്കെട്ട് നല്‍കിയിരിക്കുന്നത്. വിശിഷ്ട വ്യക്തികള്‍ക്ക് കൈമാറുന്ന ലഘുലേഖയില്‍ ഭാരത് എന്നത് രാജ്യത്തിന്റെ ഔദ്യോഗിക നാമമാണെന്നും ഭരണഘടനയിലും 1946-48 കാലത്തെ ചര്‍ച്ചകളിലും ഇത് പരാമര്‍ശിച്ചിരിക്കുന്നുവെന്നും വിവരിച്ചിട്ടുണ്ട്.

26 പേജുകള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖയില്‍, ഭാരതത്തില്‍, അതായത് ഇന്ത്യയില്‍, ആദ്യകാലം മുതല്‍ ഭരണ കാര്യങ്ങളില്‍ ജനങ്ങളുടെ സമ്മതം തേടിയിരുന്നതായി പ്രസ്താവിക്കുന്നു. പുരാതന കാലഘട്ടം മുതല്‍ ഇന്നുവരെയുള്ള 'ഭാരതത്തിന്റെ ജനാധിപത്യ ധാര്‍മ്മികത', മതങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് ഇതില്‍ വിശദമാക്കിയിട്ടുണ്ട്.

'ഇന്ത്യന്‍ ധാര്‍മ്മികതയനുസരിച്ച്, ജനാധിപത്യത്തില്‍ ഐക്യം, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഒന്നിലധികം ചിന്തകള്‍ മുന്നോട്ട് കൊണ്ടുപോകാനുളള സ്വാതന്ത്ര്യം, സ്വീകാര്യത, സമത്വം, ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഭരണം തുടങ്ങിയ മൂല്യങ്ങള്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം അതിന്റെ പൗരന്മാരെ മാന്യമായ ജീവിതം നയിക്കാന്‍ അനുവദിക്കുന്നു.' ലഘുലേഖയില്‍ പറയുന്നു.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ജി 20 അത്താഴവിരുന്നിനുളള ക്ഷണക്കത്തില്‍ 'ഭാരതത്തിന്റെ പ്രസിഡന്റ്' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതിനിടെയാണ് ലഘുലേഖയുടെ പ്രകാശനം.


'ഭാരത്' ലഘുലേഖയില്‍ പറയുന്നത്...

ആത്മവിശ്വാസം, സ്വാതന്ത്ര്യം, വിമോചനം എന്നിവയുടെ പ്രതീകമായി, നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ 5,000 വര്‍ഷം പഴക്കമുള്ള വെങ്കല പ്രതിമയുടെ ചിത്രമാണ് ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാല് വേദങ്ങളില്‍ ആദ്യത്തേതായ ഋഗ്വേദത്തില്‍ നിന്നുള്ള ഒരു ശ്ലോകവും ഇതില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് രാമായണത്തിലൂടെയും മഹാഭാരതത്തിലൂടെയും ജനാധിപത്യ ഘടകങ്ങളുടെ ഉദാഹരണങ്ങളെക്കുറിച്ച് ഇതില്‍ പ്രതിപാദിക്കുന്നു. രാമായണത്തില്‍, ശ്രീരാമനെ പിതാവായ ദശരഥന്‍ രാജാവായി തിരഞ്ഞെടുത്തത് മന്ത്രിമാരുടെയും ജനങ്ങളുടെയും അംഗീകാരം തേടിയതിനെ തുടര്‍ന്നാണെന്ന് ലഘുലേഖ പറയുന്നു.

മഹാഭാരതത്തില്‍, മരണാസന്നനായ ഭീഷ്മര്‍, യുധിഷ്ടിരന് സദ്ഭരണത്തിന്റെ അറിവുകള്‍ പകര്‍ന്നു നല്‍കി. ഇത് ജനങ്ങളുടെ സമൃദ്ധിയും സന്തോഷവും സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നുവെന്നും ലഘുലേഖയില്‍ പറയുന്നു. ചന്ദ്രഗുപ്ത മൗര്യ, ഛത്രപതി ശിവജി മഹാരാജ് എന്നിവരുള്‍പ്പെടെ നിരവധി രാജാക്കന്മാരുടെ നിയമങ്ങളിലൂടെ ഇന്ത്യയുടെ ജനാധിപത്യ ധാര്‍മ്മികത രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ബുദ്ധമതത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചും ലഘുലേഖ സംസാരിക്കുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും അതിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും പറയുന്നു.

'നമ്മുടെ ചരിത്രത്തില്‍ നിന്നുളള മുന്‍കാല ജനാധിപത്യ മാതൃകകള്‍ നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ ഭരണഘടന ഒരു ആധുനിക, ജനാധിപത്യ റിപ്പബ്ലിക്കിന്റെ രൂപരേഖ നല്‍കുന്നു' അതില്‍ പറയുന്നു.

'ഇന്ത്യയിലെ തിരഞ്ഞെടുപ്പ്' എന്ന ലഘുലേഖ

ഇന്ത്യയിലെ തിരഞ്ഞെടുപ്പ്' എന്ന വിഷയത്തില്‍ 15 പേജുകളുള്ള മറ്റൊരു ലഘുലേഖയും സര്‍ക്കാര്‍ പുറത്തിറക്കി . 1952-ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ 2019 വരെ നടന്ന ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പുകളുടെ ചരിത്രം ഈ ലഘുലേഖയില്‍ വിശദമാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം, വോട്ടര്‍മാരുടെ എണ്ണം, സ്ത്രീകളുടെ പങ്കാളിത്തം, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരണം തുടങ്ങി ഓരോ തിരഞ്ഞെടുപ്പുകളിലും ഉണ്ടായ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ നല്‍കുന്നു. എന്നിരുന്നാലും 'ഭാരത്' എന്ന പേര് ഈ ലഘുലേഖയില്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ല.

Post a Comment

Previous Post Next Post