(www.kl14onlinenews.com)
(05-Sep-2023)
ഏഷ്യ കപ്പ്:
17 വർഷത്തിനിടെ ആദ്യമായി ബിസിസിഐ സംഘം പാക്കിസ്ഥാനിലെത്തി,
ലാഹോർ: 17 വർഷത്തിനിടെ ഇതാദ്യമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മേധാവികൾ പാകിസ്താനിലെത്തി. ഏഷ്യ കപ്പ് മത്സരം കാണാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ക്ഷണം സ്വീകരിച്ചാണ് ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നിയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും ലാഹോർ സന്ദർശിക്കുന്നത്. അത്താരി-വാഗ അതിർത്തി വഴിയായിരുന്നു യാത്ര.
ചൊവ്വാഴ്ച ലാഹോർ സ്റ്റേഡിയത്തിൽ നടക്കുന്ന ശ്രീലങ്ക-അഫ്ഗാനിസ്താൻ മത്സരം ഇരുവരും കാണും. 2008ലെ ഏഷ്യ കപ്പിനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം അവസാനമായി പാകിസ്താനിലെത്തിയത്. ഇരു ടീമും തമ്മിലെ ദ്വിരാഷ്ട്ര പരമ്പര ഒടുവിൽ പാകിസ്താനിൽ നടന്നത് 2006ലും. ഇക്കുറി ഏഷ്യ കപ്പ് മത്സരങ്ങളുടെ വേദിയായി ആദ്യം പ്രഖ്യാപിച്ചത് പാകിസ്താനെയായിരുന്നു. എന്നാൽ, ടീമിനെ അയക്കില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ ശ്രീലങ്കയും വേദിയാക്കി.
അതേസമയം, സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് രാജീവ് ശുക്ല അറിയിച്ചു. ‘‘ഏഷ്യ കപ്പ് ആതിഥേയരാണ് പാകിസ്താൻ. ഈ പ്രതിനിധി സംഘത്തിന്റെ സന്ദർശന ലക്ഷ്യം ക്രിക്കറ്റ് മാത്രമാണ്. ക്രിക്കറ്റിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കരുത്’’ -കോൺഗ്രസ് രാജ്യസഭാംഗംകൂടിയായ ശുക്ല പറഞ്ഞു.
പഞ്ചാബ് (പാകിസ്താനിലെ) ഗവർണർ ലാഹോറിൽ ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്തു. 16 വർഷങ്ങൾക്ക് മുമ്പ് താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഭാഗമായിരുന്ന തന്റെ അവസാന പാകിസ്ഥാൻ സന്ദർശനത്തെക്കുറിച്ച് ബിന്നി അനുസ്മരിച്ചു. “ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഭാഗമായിരുന്ന 2006ലാണ് ഞാൻ അവസാനമായി പാകിസ്താൻ സന്ദർശിച്ചത്. പാക്കിസ്താന്റെ ആതിഥ്യം വളരെ മികച്ചതാണ്, ഞങ്ങളോട് വളരെ നന്നായി പെരുമാറി, ”ബിന്നി പറഞ്ഞു.
ബി.സി.സി.ഐ പ്രതിനിധി സംഘത്തിന്റെ വരവ് മഹത്തായ നിമിഷമാണെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ സാക്ക അഷ്റഫ് പറഞ്ഞു. പി.സി.ബിയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താനിലേക്ക് എത്തിയതിന് ഇന്ത്യൻ പ്രതിനിധി സംഘത്തിന് നന്ദിയുണ്ടെന്ന് അഷ്റഫ് പറഞ്ഞു.
Post a Comment