മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി; 3 വര്‍ഷത്തിനിടെ കിട്ടിയത് 1.72കോടി

(www.kl14onlinenews.com)
(Aug -09-2023)

മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി; 3 വര്‍ഷത്തിനിടെ കിട്ടിയത് 1.72കോടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടിയായി മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചതായി ആരോപണം. മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള ഈ വിവാദം നിയമസഭയിൽ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ ചർച്ചയാക്കാനാണ് യുഡിഎഫിന്റെ നീക്കം.
മൂന്നു വർഷത്തിനിടെ 1.72 കോടി നൽകി എന്നാണ് വിവാദം. സേവനം നൽകാതെ പണം നൽകിയെന്നാണ് കണ്ടെത്തൽ. നേരത്തെയും വീണയുടെ സ്ഥാപനത്തിന്റെ ഇടപാട് സഭയിൽ ചർച്ചയായിട്ടുണ്ട്.

വീണ വിജയനെതിരായ ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തലിനെ കുറിച്ച് അറിയില്ലെന്ന് സിപിഎം നേതാവ് എ കെ ബാലൻ പ്രതികരിച്ചു. വിഷയത്തെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നും എകെ ബാലൻ പറഞ്ഞു.

അതേസമയം, പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനം വെട്ടി ചുരുക്കി. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും ചേരുക. സെപ്റ്റംബർ 11 മുതൽ 14 വരെയായിരിക്കും സമ്മേളനം. ഈ മാസം 24 വരെ സഭ ചേരാനായിരുന്നു മുൻ തീരുമാനം.

2017–20 കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് പണം നൽകിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വർ‍ സിങ്, എം.ജഗദീഷ് ബാബു എന്നിവർ ഉൾപ്പെട്ട സെറ്റിൽമെന്റ് ബോർഡ് ബെഞ്ച് വ്യക്തമാക്കി.

ബാങ്ക് മുഖേനയാണ് പണം നൽകിയത്. ബിസിനസ് ചെലവുകൾക്കു പണം നൽകുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയവുമാണ്. എന്നാൽ, വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തിൽപെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിച്ചു.

2019 ജനുവരി 25ന് സിഎംആർഎലിന്റെ ഓഫിസിലും ഫാക്ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2013–14 മുതൽ 2019–20 വരെയുള്ള നികുതിയടവു രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കമ്പനിയുടെ ചെലവുകൾ പെരുപ്പിച്ചുകാട്ടി വൻതോതിൽ നികുതി വെട്ടിച്ചതായി പരിശോധനയിൽ കണ്ടെത്തി. സിഎംആർഎലും ശശിധരൻ കർത്തായും 2020 നവംബറിൽ നൽകിയ സെറ്റിൽമെന്റ് അപേക്ഷയിലാണ് കഴിഞ്ഞ ജൂൺ 12നു ബോർഡ് ഉത്തരവിട്ടത്.

ചില പ്രമുഖ രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊലീസിനും ഉദ്യോഗസ്ഥർക്കും മാധ്യമസ്ഥാപനങ്ങൾക്കും നിയമവിരുദ്ധമായി കോടിക്കണക്കിനു രൂപ നൽകിയതിന്റെ തെളിവുകൾ സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ് കുമാറിന്റെ വീട്ടിൽ‍ നടത്തിയ പരിശോധനയിലാണു ലഭിച്ചത്. സിഎംആർഎലുമായി വീണയും എക്സാ‌ലോജിക്കും ഉണ്ടാക്കിയ കരാറുകളുടെ രേഖയും ഈ പരിശോധനയിൽ ലഭിച്ചു.

വീണയ്ക്ക് പ്രതിമാസം 5 ലക്ഷം, എക്സാലോജിക്കിന് 3 ലക്ഷം

വീണയിൽനിന്ന് ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി സേവനങ്ങൾ ലഭിക്കാൻ 2016 ഡിസംബറിൽ സിഎംആർഎൽ കരാറുണ്ടാക്കി. സോഫ്റ്റ്‌വെയർ സേവനങ്ങൾക്കായി വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി 2017 മാർച്ചിൽ മറ്റൊരു കരാറുണ്ടാക്കി. ഇവയനുസരിച്ച് വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപയും എക്സാലോജിക്കിന് പ്രതിമാസം 3 ലക്ഷവും നൽകണമായിരുന്നു.

ലഭ്യമായ കണക്കനുസരിച്ച് വീണയ്ക്ക് 55 ലക്ഷം, എക്സാലോജിക്കിന് 1.17 കോടി എന്നിങ്ങനെ മൊത്തം 1.72 കോടി രൂപ കിട്ടി. കരാർപ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി തങ്ങൾക്കും അറിയില്ലെന്ന് സിഎംആർഎലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ്കുമാറും ചീഫ് ജനറൽ മാനേജർ പി.സുരേഷ്കുമാറും മൊഴി നൽകി. മൊഴി പിൻവലിക്കാനായി കർത്തായും കമ്പനി ഉദ്യോഗസ്ഥരും പിന്നീടു സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു. എന്നാൽ, നിയമവിരുദ്ധമായാണ് വീണയ്ക്കും എക്സാലോജിക്കിനും പണം നൽകിയതെന്ന വാദത്തിൽ ആദായനികുതി വകുപ്പ് ഉറച്ചുനിന്നു.

അപ്പീൽ നൽകാനാകില്ല

ആദായനികുതി നിയമത്തിലെ 245എഎ വകുപ്പു പ്രകാരമുള്ളതാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ്. ഇവരുടെ തീരുമാനം അന്തിമമാണ്, അപ്പീലിനു വ്യവസ്ഥയില്ല. നികുതി വെട്ടിപ്പ് ആരോപിക്കപ്പെടുന്ന വ്യക്തിയോ സ്ഥാപനമോ നൽകുന്ന സെറ്റിൽമെന്റ് അപേക്ഷയാണ് ബോർഡ് പരിഗണിക്കുന്നത്. ആദായനികുതി വകുപ്പ് എതിർകക്ഷിയായി വാദങ്ങൾ ഉന്നയിക്കും. തെളിവുകളുടെ അടിസ്ഥാനത്തിൽ‍ അപേക്ഷ തീർപ്പാക്കും.

Post a Comment

Previous Post Next Post