ട്രെയിനിലെ വെടിവെപ്പ്: പ്രതിക്ക് നാര്‍ക്കോ ടെസ്റ്റ് നടത്തിയേക്കും

(www.kl14onlinenews.com)
(10 -Aug-2023)

ട്രെയിനിലെ വെടിവെപ്പ്: പ്രതിക്ക് നാര്‍ക്കോ ടെസ്റ്റ് നടത്തിയേക്കും
ട്രെയിനിലെ വെടിവെപ്പ് കേസില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ്ങിന്റെ നാര്‍ക്കോ ടെസ്റ്റിന് അനുമതി തേടി അന്വേഷണ സംഘം. ഇതിനായി മൂന്ന് പേജുള്ള അപേക്ഷ ബോറിവലി ഗവണ്‍മെന്റ് റെയില്‍വേ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ചേതന്‍ സിംഗ് പോലീസിന്റെ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. ജൂലൈ 31 ന് ആണ് ഓടിക്കൊണ്ടിരിക്കെ ജയ്പൂര്‍-മുംബൈ ട്രെയിനില്‍ വെച്ച് നാല് പേരെ ചേതന്‍ സിങ് കൊലപ്പെടുത്തിയത്.

ചേതന്‍ സിംഗ് കഥകള്‍ മെനയുകയാണെന്നും മാനസികാരോഗ്യത്തെക്കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പല വിശദാംശങ്ങളും വെളിപ്പെടുത്താന്‍ പ്രതി വിമുഖത കാണിക്കുന്നു, അന്വേഷണത്തിന് നാര്‍ക്കോ ടെസ്റ്റ് അനിവാര്യമാണ്. കോടതിയുടെ അനുമതിക്ക് ശേഷം പ്രതികള്‍ക്ക് ബ്രെയിന്‍ മാപ്പിംഗിനും വിധേയരാകേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം പ്രതിയെ 11 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ടെന്നും കൂടുതല്‍ മാനസിക പീഡനം ആവശ്യമില്ലെന്നും ചേതന്‍ സിങ്ങിന്റെ അഭിഭാഷകന്‍ അമിത് മിശ്ര പറഞ്ഞു. കോടതിയിലെ വാദങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ ഉത്തരവ് വരും എന്നാണ് പ്രതീക്ഷയെന്നും മിശ്ര അറിയിച്ചു.

ജയ്പൂര്‍-മുംബൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ രണ്ട് കോച്ച് കമ്പാര്‍ട്ടുമെന്റുകളിലും ഒരു പാന്‍ട്രി കാറിലുമാണ് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ വെടിവെപ്പ് നടത്തിയത്. തര്‍ക്കത്തിന്റെ പേരില്‍ കോച്ചിലെ ബി 5ല്‍ വെച്ച് സീനിയര്‍ എഎസ്ഐ ടിക്കാറാം മീണയെ ആദ്യം കൊലപ്പെടുത്തി. തുടര്‍ന്ന് 3 യാത്രക്കാരെ കൊലപ്പെടുത്തുകയുമായിരുന്നു. മീരാ റോഡിനും ദഹിസറിനും ഇടയില്‍ ട്രെയിന്‍ നിര്‍ത്തിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിനും ആയുധ നിയമത്തിലെ വകുപ്പുകള്‍ ലംഘിച്ചതിനുമുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി ഓഗസ്റ്റ് 11 വരെ പോലീസ് കസ്റ്റഡിയിലാണ്

Post a Comment

أحدث أقدم