(www.kl14onlinenews.com)
(Aug -06-2023)
‘പണ്ട് ഇന്ത്യക്ക് മുന്നില്‍ ഞങ്ങള്‍ പതറിയിരുന്നു', ഇപ്പോള്‍ അങ്ങനെയല്ല; ലോകകപ്പില്‍ മുന്‍തൂക്കം പാക്കിസ്ഥാന്:
ലഹോർ:
ഏകദിന ലോകകപ്പ് നേടാന്‍ കൂടുതല്‍ സാധ്യത പാക്കിസ്ഥാനാണെന്ന് മുന്‍ താരം വഖാർ യൂനിസ്. ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള ടീമിന് എങ്ങനെ സമ്മര്‍ദത്തെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഞങ്ങളുടെ കാലത്ത് ഇത്രയധികം സമ്മര്‍ദമുണ്ടായിരുന്നില്ല. നിങ്ങള്‍ ഒരു ടീമിനെതിരെ വളരെ കുറവ് മത്സരങ്ങള്‍ കളിക്കുന്നതിനാല്‍, പ്രത്യേകിച്ചും വലിയ ടീമാകുമ്പോള്‍ സമ്മര്‍ദത്തിന്റെ അളവ് മൂന്നിരട്ടിയായിരിക്കും,” വഖാര്‍ വ്യക്തമാക്കി.
എപ്പോഴും സമ്മര്‍ദമുണ്ടായിരിക്കും. ഞങ്ങളുടെ കാലത്ത് കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിരുന്നതിനാല്‍ താരതമ്യേന കുറവായിരുന്നിരിക്കണം. പക്ഷെ ലോകകപ്പുകളില്‍ ഞങ്ങള്‍ ഇന്ത്യക്കെതിരെ പതറിയിരുന്നു. ഇപ്പോള്‍ താരങ്ങള്‍ കുറച്ച് കൂടി നന്നായി സമ്മര്‍ദം കൈകാര്യം ചെയ്യുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രിദി, ഫക്കര്‍ സമാന്‍, ഇമാം ഉള്‍ ഹഖ് എന്നിവരായിരിക്കും പാക്കിസ്ഥാന്റെ നിര്‍ണായക താരങ്ങളെന്നും വഖാര്‍ അഭിപ്രായപ്പെട്ടു.
“നിങ്ങള്‍ എവിടെ കളിക്കുന്നു എന്നതല്ല, നിങ്ങളുടെ പദ്ധതികളും കഴിവുകളും കൃത്യമായി ഉപയോഗിച്ചാല്‍ ഒരു പ്രശ്നവും ഉണ്ടാകില്ല. ഞങ്ങള്‍ക്ക് മത്സരത്തിന്റെ ഗതി മാറ്റാന്‍ കഴിയുന്ന താരങ്ങളുണ്ട്. ഒറ്റയ്ക്ക് കളി വിജയിപ്പിക്കാന്‍ പ്രാപ്തിയുള്ളവരുണ്ട്. ബാബറിനും ഷഹീനിനും ഫക്കറിനുമൊക്കെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. എല്ലാം ഒത്തൊരുമിച്ച് വരേണ്ട താമസം മാത്രമാണ് ഉള്ളത്,” മുന്‍ താരം പറഞ്ഞു.
Post a Comment