പെരുമഴ തുടരുന്നു; ജാഗ്രത വേണം, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

(www.kl14onlinenews.com)
(July -06-2023)

പെരുമഴ തുടരുന്നു; ജാഗ്രത വേണം, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കാന്‍ ഈ ഘട്ടത്തില്‍ വൈമനസ്യം കൂടാതെ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ഗുരുതരമായ ദുരന്ത സാഹചര്യത്തെ ഭയപ്പെടേണ്ട അവസ്ഥ ഇല്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തിയിട്ടുള്ളത്.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരദേശങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കടല്‍ പ്രക്ഷുബ്ധമാകാനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല.

ജലജന്യരോഗങ്ങളെയും പകര്‍ച്ചവ്യാധികളെയും കരുതിയിരിക്കണം. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളണം. എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ദേശിയ ദുരന്ത പ്രതികരണ സേന, പോലീസ്, ഫയര്‍ ഫോഴ്‌സ്, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാര്‍, സന്നദ്ധ സേന, ആപ്ത മിത്ര എന്നീ സേനകളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ വിന്യസിക്കുന്നതിന് സജ്ജരായിരിക്കാന്‍ മറ്റു കേന്ദ്ര സേനകള്‍ക്കും നിര്‍ദേശം നല്‍കി.കാലാവര്‍ഷം ശക്തമായ സാഹചര്യത്തില്‍ 112 ദുരിതശ്വാസ ക്യാമ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 766 കുടുംബങ്ങളിലെ 1006 പുരുഷന്മാര്‍, 1064 സ്ത്രീകള്‍, 461 കുട്ടികള്‍ ഉള്‍പ്പെടെ ആകെ 2531 ആളുകള്‍ താമസിച്ചു വരുന്നു.

കാലാവര്‍ഷകെടുതിയില്‍ ഇതുവരെ 3 ജീവനുകളാണ് നഷ്ടമായത്. 29 വീടുകള്‍ പൂര്‍ണമായി തകരുകയും 642 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മലയോരമേഖലകളിലേക്കുള്ള യാത്രകളും രാത്രി യാത്രകളും പൂര്‍ണ്ണമായും ഒഴിവാക്കുക. മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, കടലാക്രമണം, ശക്തമായ കാറ്റ് എന്നിവയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരുക. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ അവിശ്രമം സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. അവയോട് പൂര്‍ണ്ണമായും സഹകരിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു

മലയോര മേഖലകളില്‍ മഴ തുടരുന്നു; സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മൂന്ന് മരണം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മൂന്ന് പേരാണ് മരിച്ചത്. തിരുവനന്തപുരം ആര്യനാട് കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പില്‍ വീട്ടില്‍ അക്ഷയ് ആണ് മരിച്ചത്. പാറശ്ശാലയില്‍ വീടിന് മുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയില്‍ കാല്‍ വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു. ചെറുവാരകോണം ബ്രൈറ്റ് നിവാസില്‍ ചന്ദ്രനാണ് മരിച്ചത്.

ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. കോഴിക്കോട് ജില്ലയില്‍ ഇന്നലെ കാണാതായ രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അപ്പര്‍കുട്ടനാട്ടിലും എറണാകുളത്തും നൂറുകണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. കാലവര്‍ഷത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം 150 ആയി. വിവിധ ജില്ലകളില്‍ ആയി 651 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചില താഴ്ന്ന പ്രദേശങ്ങളില്‍ റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അടുത്ത 24 മണിക്കൂര്‍ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Post a Comment

Previous Post Next Post