അപകീർത്തിക്കേസ്: രാഹുലിന്റെ ഹര്‍ജി തള്ളി; അയോഗ്യത തുടരും

(www.kl14onlinenews.com)
(July -07-2023)

അപകീർത്തിക്കേസ്: രാഹുലിന്റെ ഹര്‍ജി തള്ളി; അയോഗ്യത തുടരും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി. മോദി പരാമര്‍ശ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന വിധിയ്ക്ക് സ്റ്റേ ഇല്ല. ശിക്ഷാ ഉത്തരവ് ശരിയും നിയമപരവുമാണെന്ന് വിധി പ്രസ്താവിക്കവെ ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പാര്‍ലമെന്റ് അംഗം (എംപി) എന്ന നിലയിലുള്ള സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ ആവശ്യപ്പെടാനോ കഴിയില്ല.

നേരത്തെ, കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഇടക്കാല സംരക്ഷണം നിഷേധിച്ച കോടതി അദ്ദേഹത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. സസ്പെന്‍ഷന്‍ സ്റ്റേ ചെയ്തില്ലെങ്കില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ഉയര്‍ന്ന ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ രാഹുലിന് അവസരമുണ്ട്.

മോദി പരാമര്‍ശക്കേസ്

മാര്‍ച്ച് 23ന്, സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച് എച്ച് വര്‍മ്മയാണ് മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ കിരിത് പന്‍വാല വിധിക്കെതിരെ ജസ്റ്റിസ് ആര്‍പി മൊഗേരയുടെ സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി.

'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന് പൊതുവായി പേര് വന്നത് എങ്ങനെ എങ്ങനെ?' എന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിനാധാരമായത്‌. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധി ഈ പരാമര്‍ശം നടത്തിയത്.

Post a Comment

Previous Post Next Post