ബിഫാം വിദ്യാര്‍ഥിനി ഐശ്വര്യയുടെ ആത്മഹത്യ; ബന്ധു അറസ്റ്റില്‍

(www.kl14onlinenews.com)
(July -04-2023)

ബിഫാം വിദ്യാര്‍ഥിനി ഐശ്വര്യയുടെ ആത്മഹത്യ; ബന്ധു അറസ്റ്റില്‍
തൃശൂര്‍ മണലൂരിലെ ബിഫാം വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അടുത്ത കുടുംബാംഗമായ നിഥിന്‍ അറസ്റ്റിലായി. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് നിഥിന്റെ പേരില്‍ അന്തിക്കാട് പോലീസ് ചുമത്തിയിരിക്കുന്നത്. ഐശ്വര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ നടന്ന സംസാരങ്ങള്‍ എല്ലാം ഫോണിലുണ്ടെന്നു അന്തിക്കാട് പോലീസ് പറഞ്ഞു.

അടുത്ത കുടുംബാംഗമായ ഐശ്വര്യയും നിഥിനും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. വിവാഹത്തിലേക്ക് എത്തിയിരുന്ന അടുപ്പമാണ് നിലവിലുണ്ടായിരുന്നത്. വിവാഹ നിശ്ചയതീയതി വരെ തീരുമാനിച്ച ശേഷമാണ് നിഥിന്‍ ബന്ധത്തില്‍ നിന്നും പിന്മാറുന്നത്. ഐശ്വര്യയെ സംബന്ധിച്ച് ഇതൊരു ഷോക്കായിരുന്നു. ബന്ധം പൊലിഞ്ഞതിലുള്ള മാനസിക വിഷമമാണ് ഐശ്വര്യയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ അതിനു തെളിവാണെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബിഫാം ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിനിയായിരുന്ന ഐശ്വര്യയുടെ പൊടുന്നനെയുള്ള ആത്മഹത്യ മണലൂരിനെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 12 നു വൈകീട്ടാണ് ഐശ്വര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. അച്ഛന്‍ കള്ളു ചെത്താനും അമ്മ തൃശൂര്‍ കാനാടി ദേവസ്വം മഠത്തില്‍ ജോലിക്കും പോയ സമയത്താണ് ഐശ്വര്യ തൂങ്ങി മരിക്കുന്നത്.

മരിക്കുന്നതിനു മുന്‍പ് രണ്ടാഴ്ചയായി ഐശ്വര്യ വീട്ടില്‍ തന്നെയുണ്ടായിരുന്നു. അവധി കഴിഞ്ഞിട്ടും കോളെജിലേക്ക് മടങ്ങിയിരുന്നില്ല. ഐശ്വര്യയുടെ അച്ഛന്‍ രമേശും അമ്മ സിന്ധുവും തമ്മില്‍ പ്രണയവിവാഹമായിരുന്നു. ഹിന്ദുവില്‍ തന്നെയുള്ള രണ്ടു വിഭാഗങ്ങളിലാണ് അച്ഛനും അമ്മയും. കഠിനാധ്വാനം കൊണ്ടാണ് ഇവര്‍ ഉയര്‍ന്നു വന്നത്. ആദ്യ വീട് ഒഴിവാക്കിയാണ് മണലൂരിലെ സ്വന്തം വീട്ടിലേക്ക് ഇവര്‍ മാറിയത്. പ്രണയവുമായ ബന്ധപ്പെട്ട പ്രശ്നത്തിലാണ് മരണമെന്ന് നാട്ടുകാര്‍ അന്ന് തന്നെ സൂചിപ്പിച്ചിരുന്നു.

'ഐശ്വര്യയുടെ സഹോദരി വിവാഹം കഴിഞ്ഞു ഗള്‍ഫിലാണ്. ഐശ്വര്യയാണെങ്കില്‍ പഠനത്തിന്റെ ഭാഗമായി ഹോസ്റ്റലിലായിരുന്നു തങ്ങിയത്. സഹോദരന്‍ ബിടെക് പാസായി കോഴിക്കോടാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ രണ്ടു മക്കളും വീട്ടില്‍ എത്തിയാല്‍ വീട്ടുകാര്‍ക്ക് ആഘോഷമാണ്. ഒരു കുറവും വരുത്താതെയാണ് അച്ഛനും അമ്മയും കുട്ടികളെ നോക്കിയിരുന്നത്. ഇതെല്ലാം അറിയുന്നതുകൊണ്ട് ഐശ്വര്യയുടെ മരണത്തില്‍ ഞെട്ടലാണ്-നാട്ടുകാര്‍ പ്രതികരിച്ചിരുന്നു.

ഐശ്വര്യയുടെ ആത്മഹത്യാ കുറിപ്പ് കണ്ടുകിട്ടിയില്ലെന്നാണ് അന്തിക്കാട് പോലീസ് ഇന്ത്യാ ടുഡേയോട് പറഞ്ഞത്. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടക്കുകയാണെന്നും അന്ന്  പോലീസ് പറഞ്ഞിരുന്നു. ജൂണ്‍ 12 ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലി കഴിഞ്ഞെത്തിയപ്പോളാണ് വിവരം അറിയുന്നത്. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് വാതിൽ തുറന്ന് ഐശ്വര്യയെ കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post