വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് കീറിക്കളഞ്ഞു; വിദ്യ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

(www.kl14onlinenews.com)
(June-24-2023)

വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് കീറിക്കളഞ്ഞു; വിദ്യ കുറ്റം സമ്മതിച്ചെന്ന് പൊലീസ്
വ്യാജരേഖ ഉണ്ടാക്കിയതായി വിദ്യ കുറ്റസമ്മത മൊഴി നല്‍കിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് വിദ്യ കീറിക്കളഞ്ഞു. പിടിക്കപ്പെടുമെന്ന് ഉറപ്പായതുകൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് നശിപ്പിച്ചതെന്നും മണ്ണാര്‍ക്കാട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജസീൽ കണ്ടെത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് കേസെടുത്തതിന് പിന്നാലെ വിദ്യ ഇതിന്റെ ഒറിജിനൽ നശിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഇവയൊക്കെ നിർമ്മിച്ചത് ഓൺലൈനായി ആണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

അതേസമയം മഹാരാജാസ് കോളേജിലെ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു കാരണവശാലും കേരളം വിട്ടു പോകരുത്, പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം നൽകണം.

വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് കേസിലാണ് മുൻഎസ്എഫ്‌ഐ നേതാവ് കെ.വിദ്യ അറസ്റ്റിലായത്. ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അഗളി പോലീസ് വിദ്യയെ പിടികൂടുന്നത്. കാലടി സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ.

പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്.

ഞാൻ ഒരു സത്രീ, ജാമ്യം നൽകണം, റാങ്ക് നേടിയാണ് പിജി പാസായത്; കോടതിയിൽ വിദ്യ

മഹാരാജാസിൽ നിന്ന് റാങ്ക് നേടിയാണ് പിജി പാസായതെന്നും വ്യാജരേഖയുണ്ടാക്കേണ്ട ഒരു ആവശ്യവും തനിക്ക് ഇല്ലെന്നും ജാമ്യാപേക്ഷയിൽ കെ. വിദ്യ. സ്ത്രീയാണെന്നതും പ്രായവും പരിഗണിച്ച് ജാമ്യം നൽകണമെന്നും വിദ്യ ആവശ്യപ്പെട്ടു. തന്നെ വീണ്ടും മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇട്ടുകൊടുക്കരുതെന്നും എന്ത് കണ്ടെത്താനാണ് അറസ്റ്റ് എന്ന് വ്യക്തമാക്കിയില്ലെന്നും വിദ്യ കോടതിയിൽ പറഞ്ഞു.

അറസ്റ്റ് ചെയ്തത് സകല മാനദണ്ഡങ്ങളും ലംഘിച്ചാണെന്നും വിദ്യ പറഞ്ഞു. കേസിൽ ഹാജരാകാൻ പോലീസ് നോട്ടീസ് പോലും നൽകിയില്ല. എന്തിന് അറസ്റ്റ് ചെയ്യുന്നുവെന്ന് കൃത്യമായി പറഞ്ഞില്ല. ആരോഗ്യ സ്ഥിതി വളരെ മോശമാണ്. ഏഴ് വർഷം തടവ് ശിക്ഷ ലഭിക്കുന്ന കേസിൽ സുപ്രീം കോടതി നിർദ്ദേശം പോലീസ് പാലിച്ചില്ല. ഏഴ് വർഷം മാത്രം തടവ് ശിക്ഷ ലഭിക്കുന്ന ഈ കേസിൽ ഇത്ര ആക്രമണോത്സുകത കാട്ടേണ്ട ആവശ്യമുണ്ടായില്ലെന്നും വിദ്യ പറഞ്ഞു.

നോട്ടീസ് നൽകാൻ വീട്ടിൽ വിദ്യ ഉണ്ടായിരുന്നില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ മറുപടി നൽകി. തുടക്കത്തിൽ തന്നെ വിദ്യ ഒളിവിൽ പോയെന്നും ബോധപൂർവ്വം തെളിവ് നശിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ വിദ്യയുടെ കൈയ്യിലാണ്. വ്യാജസർട്ടിഫിക്കറ്റ് എവിടെ, ഏത് ഡിവൈസിൽ ഉണ്ടാക്കിയെന്ന് കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

തന്നെ ഇനി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടരുതെന്നും ജാമ്യത്തിനായി ഏത് ഉപാധിക്കും തയ്യാറാണെന്നും വിദ്യ കോടതിയെ അറിയിച്ചു. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും റിക്കവറിയ്ക്ക് വേണ്ടി വീണ്ടും കസ്റ്റഡിയിൽ വിടരുത്. പാസ്‌പോർട്ട് ഹാജരാക്കാം. നിയമം ലംഘിച്ച് വിദേശത്ത് പോകാനാവുന്ന ആളല്ല താനെന്നും വിദ്യക്ക് വേണ്ടി അഭിഭാഷകൻ പറഞ്ഞു.

Post a Comment

Previous Post Next Post