പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവം; ഉത്തരവാദികള്‍ യുഡിഎഫ് എന്ന് സിപിഎം

(www.kl14onlinenews.com)
(Jun-21-2023)

പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവം; ഉത്തരവാദികള്‍ യുഡിഎഫ് എന്ന് സിപിഎം
മലപ്പുറം: കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവത്തില്‍ ഉത്തരവാദികള്‍ പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫെന്ന് സിപിഎം. മൂന്ന് വര്‍ഷമായി ലൈഫ് പദ്ധതിക്ക് വേണ്ടി ഇയാള്‍ പഞ്ചായത്തില്‍ കയറിയിറങ്ങുന്നു. ലൈഫ് പദ്ധതിക്ക് അര്‍ഹനായ വ്യക്തിയാണ്. വീട് ലഭിക്കാത്തതിന്റെ നിരാശയിലാണ് ഇയാള്‍ ഇത്തരമൊരു കടുംകൈ ചെയ്തതെന്നും പ്രതിപക്ഷം പറഞ്ഞു.

എന്നാല്‍ ഭരണപക്ഷം പറയുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ്. ഈ വര്‍ഷം അമ്പത് പേര്‍ക്കാണ് വീട് കൊടുക്കാന്‍ കഴിയുന്നതെന്ന് പഞ്ചായത്ത് വ്യക്തമാക്കുന്നു. മുജീബ് ലിസ്റ്റില്‍ 104 ആയിരുന്നു. അടുത്ത വര്‍ഷം വീട് കൊടുക്കും എന്ന് പറഞ്ഞിരുന്നു. തീ ഇട്ടതു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നും യുഡിഎഫ് പറഞ്ഞു. സംഭവത്തിന് ശേഷം മുജീബ് കൈ മുറിച്ചിരുന്നു. ഇയാളെ പൊലീസ് ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഇയാളുടെ മൊഴിക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.

ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. നിരവധി തവണ അപേക്ഷിച്ചിട്ടും തന്റെ പേര് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിന്റെ നിരാശയിലാണ് ഓഫീസിന് തീയിട്ടതെന്ന് മുജീബ് പൊലീസിനോട് വെളിപ്പെടുത്തി. പെട്രൊളുമായി എത്തിയാണ് തീയിട്ടത്. കംപ്യൂട്ടറുകള്‍ കത്തി നശിച്ചിട്ടുണ്ട്. ഒപ്പം ഫയലുകള്‍ക്കും നാശനഷ്ടമുണ്ട്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. എട്ടാം വാര്‍ഡിലെ താമസക്കാരനായ മുജിബ് റഹ്മാനാണ് പഞ്ചായത്ത് ഓഫീസിന് തീയിട്ടത്. ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിക്കുന്നതിനായി ഇയാള്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. 94-ാമതായാണ് മുജീബ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ ലിസ്റ്റിലെ 50 പേര്‍ക്ക് വീടുകള്‍ അനുവദിക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ വീട് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇയാള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ പൊള്ളലേറ്റ മുജീബിനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം സ്റ്റേഷനിലേക്ക് എത്തിച്ചു.

Post a Comment

Previous Post Next Post