നിയമപരമായി ഏതറ്റം വരെയും പോകും, കെട്ടിച്ചമച്ച കേസെന്ന് ആവർത്തിച്ച് കെ.വിദ്യ

(www.kl14onlinenews.com)
(June-22-2023)

നിയമപരമായി ഏതറ്റം വരെയും പോകും, കെട്ടിച്ചമച്ച കേസെന്ന് ആവർത്തിച്ച് കെ.വിദ്യ
മാധ്യമങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു,നിയമപരമായി മുന്നോട്ട് പോകും. കെട്ടിച്ചമച്ച കേസാണെന്ന് എല്ലാവര്‍ക്കും അറിയാം.കോടതിയിലേക്കാണ് പോകുന്നത്, ഏതറ്റം വരെയും പോകും. വ്യാജ പ്രവൃത്തി പരിചയ രേഖ ഹാജരാക്കി ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അഗളി പോലീസ് അറസ്റ്റ് ചെയ്ത കെ.വിദ്യ കോടതിയിലേക്ക് പോകുംവഴി മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാല്‍ വ്യാജരേഖ ചമച്ചതാണോ, കേസിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്നീ ചോദ്യങ്ങളോട് വിദ്യ പ്രതികരിച്ചില്ല. കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും തുടര്‍നടപടികള്‍. വ്യജരേഖ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാജരേഖയുണ്ടാക്കിയില്ല; താൻ നിരപരാധിയെന്ന് വിദ്യ

മഹാരാജാസ് കോളേജിന്റെ പേരിലെന്നല്ല ഒരു കോളേജിന്റെ പേരിലും താൻ വ്യാജരേഖയുണ്ടാക്കിയില്ലെന്ന് കെ വിദ്യയുടെ മൊഴി. വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നും കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്നും വിദ്യ നല്‍കിയ മൊഴിയിൽ പറഞ്ഞു. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും വിദ്യയുടെ മൊഴിയിൽ പറയുന്നു.

ഇന്ന്(ജൂൺ 22) 11 മണിയോടെ വിദ്യയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. ജൂൺ 21 ന് രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഹൈക്കോടതി കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് അറസ്റ്റ്.

കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ.വിദ്യ. കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നേടാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.

ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജരേഖ കേസിൽ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ചയാണ് വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കരിന്തളം ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.

കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ കരിന്തളം കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്. വിദ്യയുടെ ജാമ്യ ഹര്‍ജി കോടതി ഈ മാസം 24ന് പരിഗണിക്കും. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ജൂൺ 6ന് എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു

Post a Comment

Previous Post Next Post