150 ചോദ്യങ്ങൾ, ഡിജിറ്റൽ തെളിവുകൾ; മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെ സുധാകരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

(www.kl14onlinenews.com)
(June-24-2023)

150 ചോദ്യങ്ങൾ, ഡിജിറ്റൽ തെളിവുകൾ;
മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെ സുധാകരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കച്ചി: മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെ സുധാകരൻ അറസ്റ്റിൽ. കോടതി ഉത്തരവുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിൽ ഏഴ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വേണ്ടിവന്നാൽ ജാമ്യമനുവദിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു.

ചോദ്യം ചെയ്യലിൽ പരാതിക്കാരും ഓൺലൈനിൽ ഹാജരായി. അനൂപ് മുഹമ്മദ്, ഷെമീർ എന്നിവരാണ് ഹാജരായത്. സുധാകരന്റെ മൊഴിയിൽ വ്യക്തയ്ക്കായാണ് പരാതിക്കാരെ ഓൺലൈനായി ബന്ധപ്പെടുത്തിയത്.

നിയമ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ചോദ്യാവലിക്കെല്ലാം പൂർണമായി ഉത്തരം നൽകുമെന്ന് സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകും മുൻപ് പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെ എന്നും അതിൽ ആശങ്കയില്ലെന്നുമാണ് സുധാകരന്റെ നിലപാട്. കടൽ താണ്ടിയ തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുൻപ് പ്രതികരിച്ചു.

ഗൾഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നു മോൻസൻ തങ്ങളെ വിശ്വസിപ്പിച്ചതായി പരാതിക്കാർ പറയുന്നു. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനെന്ന പേരിൽ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല.

തുടർന്ന് 2018 നവംബർ 22നു കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽ വെച്ച് സുധാകരൻ ഡൽഹിയിലെ തടസ്സങ്ങൾ പരിഹരിക്കാമെന്നു ഉറപ്പു നൽകി. ഈ വിശ്വാസത്തിൽ മോൻസന് 25 ലക്ഷം കൂടി നൽകി. ഇതിൽ 10 ലക്ഷം രൂപ സുധാകരൻ വാങ്ങിയെന്ന ആരോപണവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്. അന്നു പാർലമെന്റിലെ ധനകാര്യ സ്ഥിരസമിതി അംഗമായിരുന്ന സുധാകരൻ ആ പദവി ഉപയോഗിച്ചു സഹായിക്കുമെന്ന ഉറപ്പിലാണു പണം നൽകിയതെന്നും പറയുന്നു. കേന്ദ്രം 2.62 ലക്ഷം കോടി തടഞ്ഞുവച്ചതായ വാദം കള്ളമാണെന്നു ബോധ്യപ്പെട്ടെന്നും പരാതിക്കാർ പറഞ്ഞതോടെയാണു സുധാകരനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചത്.

150 ചോദ്യങ്ങൾ, ഡിജിറ്റൽ തെളിവുകൾ; ഒടുവിൽ അറസ്റ്റ്...

മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസിൽ കെ.സുധാകരനെ കുടുക്കിയത് ഡിജിറ്റല്‍ തെളിവുകളെന്ന് ക്രൈം ബ്രാഞ്ച്. 12 തവണ സുധാകരന്‍ മോന്‍സനുമായി കൂടിക്കാഴ്ച നടത്തി. 2018 മുതല്‍ മോന്‍സന്‍ അറസ്റ്റിലാകുന്നതു വരെയായിരുന്നു കൂടിക്കാഴ്ചകള്‍. കൂടിക്കാഴ്ചകള്‍ സംബന്ധിച്ച് സുധാകരന് കൃത്യമായ മറുപടിയില്ല. പണം കൈപ്പറ്റിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിനോട് സുധാകരന്‍ പറഞ്ഞു.

കോടതി നിർദേശമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുധാകരനെ ജാമ്യത്തിൽ വിട്ടിരുന്നു. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മോൻസൻ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരൻ. കേസിൽ അറസ്റ്റ് വേണ്ടിവന്നാൽ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കേസന്വേഷണത്തോടു പൂർണമായി സഹകരിക്കാമെന്നു സുധാകരനും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തന്നെ ശിക്ഷിക്കാനുള്ള തെളിവ് പൊലീസിന്‍റെ കയ്യിലില്ലെന്ന് ജാമ്യത്തിലിറങ്ങിയശേഷം സുധാകരന്‍ പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായപ്പോൾ അത് മനസ്സിലായി. ഞാൻ എവിടെയും ഒളിക്കില്ല. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും സുധാകരന്‍ പ്രതികരിച്ചു.

Post a Comment

Previous Post Next Post