കൊല്ലപ്പെട്ട സിദ്ദീഖിന്റെ എടിഎം, ആധാർ കാർഡ് കണ്ടെടുത്തു; ഇലക്ട്രിക് കട്ടറും കണ്ടെത്തി

(www.kl14onlinenews.com)
(27-May-2023)

കൊല്ലപ്പെട്ട സിദ്ദീഖിന്റെ എടിഎം, ആധാർ കാർഡ് കണ്ടെടുത്തു; ഇലക്ട്രിക് കട്ടറും കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് ലോഡ്ജ് മുറിയിൽ ഹോട്ടൽ വ്യാപാരി സിദ്ദീഖിന്റെ (58) 2 എടിഎം കാർഡുകൾ, ആധാർ കാർഡ്, വസ്ത്രത്തിന്റെ ഭാഗം, ശരീരം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ എന്നിവ പെരിന്തൽമണ്ണ ചിരട്ടമലയിൽ നിന്ന് കണ്ടെടുത്തു. പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ് തുടരുന്നു.
സിദ്ദീഖിനെ ലോഡ്ജ് മുറിയിൽ വച്ച് കൊലപ്പെടുത്തിയത് ഹണി ട്രാപ്പ് ശ്രമത്തിനിടെയെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതികളിലൊരാളായ ഫർഹാനയാണ് സിദ്ദീഖിനെ ലോഡ്ജിലേക്ക് ക്ഷണിച്ചത്. മറ്റു പ്രതികളായ ഷിബിലിയും ആഷിഖും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു. സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമം ചെറുത്തു. പിടിവലിക്കിടെ ഫർഹാന നേരത്തെ കയ്യിൽ കരുതിയിരുന്ന ചുറ്റിക ഷിബിലിക്ക് നൽകി. ഷിബിലി ചുറ്റിക കൊണ്ട് സിദ്ദീഖിനെ തലക്കടിച്ചു. നിലത്ത് വീണ സിദ്ദീഖിനെ ആഷിഖ് നെഞ്ചിൽ ചവിട്ടി.

കൊലപ്പെടുത്തിയ ശേഷം പുറത്തുനിന്ന് ഇലക്ട്രിക് കട്ടറും രണ്ടു ട്രോളി ബാഗുകളും വാങ്ങി. മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി പാലക്കാട് അട്ടപ്പാടിയിലെ കൊക്കയിൽ തള്ളുകയായിരുന്നു. കഴിഞ്ഞ 18നാണ് സിദ്ദിഖിനെ കാണാതായത്. 22ന് സിദ്ദീഖിന്റെ മകന്‍ പൊലീസില്‍ പരാതി നൽകി. വ്യാഴാഴ്ച രാത്രിയാണ് അട്ടപ്പാടി ചുരംവളവിൽനിന്ന് ട്രോളിബാഗിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതി ഷിബിലി (22). ഷിബിലിയുടെ സുഹൃത്താണ് ഫർഹാന (18). ഫർഹാനയുടെ സുഹൃ‍ത്താണ് ചിക്കു എന്ന ആഷിഖ്.

സിദ്ദിഖിന്റെ തിരോധാനം; സംഭവിച്ച കാര്യങ്ങൾ ഇങ്ങനെ

∙മേയ് 3/4: ഷിബിലി കോഴിക്കോട് ഒളവണ്ണയിലെ സിദ്ദീഖിന്റെ ഹോട്ടലിൽ ജീവനക്കാരനായി എത്തുന്നു

∙േമയ് 5–15: ഹോട്ടലിൽ മോഷണങ്ങളുണ്ടാകുന്നു; ഷിബിലിയെ പിരിച്ചു വിടാൻ സിദ്ദീഖ് തീരുമാനിക്കുന്നു

∙മേയ്18: ഉച്ചയ്ക്ക് ഷിബിലിയെ പിരിച്ചു വിടുന്നു. അരമണിക്കൂറിനകം സ്വന്തം കാറിൽ സിദ്ദീഖും പുറത്തേക്കു പോകുന്നു.

∙മേയ്18 , 3.40 PM: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ ലോഡ്ജിൽ സിദ്ദീഖ് എത്തി 2 മുറികൾ എടുക്കുന്നു. കുറച്ചു കഴിഞ്ഞ് ഷിബിലിയും ഫർഹാനയും എത്തുന്നു. രാത്രി ആഷിഖ് എത്തുന്നു.

∙വൈകിട്ട് 4.30: ചിക് ബേക് ഹോട്ടൽ ജീവനക്കാരൻ സിദ്ദീഖിനെ ഫോണിൽ വിളിക്കുന്നു. അൽപം ദൂരെയാണെന്നും തിരിച്ചെത്താൻ രാത്രിയാകുമെന്നും മറുപടി.

∙ രാത്രി 9.00: ജീവനക്കാർ ഫോണിൽ വിളിക്കുമ്പോൾ സ്വിച്ച് ഓഫ്

∙രാത്രി 9.00: സിദ്ദീഖിന്റെ മകന് ബാങ്ക് മെസേജ്. അക്കൗണ്ടിൽ നിന്ന് പണം പോയെന്ന്. സ്റ്റേറ്റ്മെന്റ് എടുത്ത് ഉറപ്പാക്കുന്നു.

∙മേയ് 19: ഉച്ച കഴിഞ്ഞ് 3.09ഹോട്ടലിനോടു ചേർന്നു നിർത്തിയിട്ട കാറിന്റെ ഡിക്കിയിലേക്ക് ഷിബിലി ഒരു ട്രോളി ബാഗ് കയറ്റുന്നു. പിന്നീട് ഹോട്ടലിലേക്കു തിരിച്ചു കയറുന്നു.

∙3.15: ഷിബിലിയും ഫർഹാനയും ഒരുമിച്ചെത്തി രണ്ടാമത്തെ ട്രോളി ബാഗ് ഡിക്കിയിൽ കയറുന്നു. ഇരുവരും കാറിൽ കയറി പോകുന്നു.

∙മേയ് 22: സിദ്ദീഖിനെ കാണാതായെന്ന് പൊലീസിൽ പരാതി.

∙മേയ് 23: ഫർഹാനയെ വീട്ടിൽ നിന്നു കാണാതാകുന്നു.

∙മേയ് 24: ഫർഹാനയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുന്നു. സിദ്ദീഖിനെ കാണാതായെന്ന് എഫ്ഐആർ.എടിഎം സിസിടിവികളിൽ നിന്നു പ്രതികളെക്കുറിച്ചു സൂചന. ചിക് ബേക് ഹോട്ടൽ ജീവനക്കാർ ദൃശ്യങ്ങളിൽനിന്ന് ഷിബിലിയെ തിരിച്ചറിയുന്നു. ഫോൺ സൂചനകൾ വഴി ആഷിഖ് പാലക്കാട്ട് പിടിയിലാകുന്നു.

∙മേയ് 25 രാത്രി 7: റെയിൽവേ സുരക്ഷാ സേന ഷിബിലിനെയും ഫർഹാനയെയും എഗ്മൂർ പ്ളാറ്റ്ഫോമിൽ കണ്ടെത്തുന്നു.

∙മേയ് 26: പുലർച്ചെ12.45. സിദ്ദീഖിന്റെ മൃതദേഹം അടങ്ങിയ ട്രോളി ബാഗുകൾ അട്ടപ്പാടി ചുരത്തിൽ ഉണ്ടെന്നു പൊലീസ് ഉറപ്പു വരുത്തുന്നു. കോഴിക്കോട്ടെ ‘ഡി കാസ ഇന്‍’ ലോഡ്ജിൽ പൊലീസ് പരിശോധന.

∙9.40: രണ്ടു ട്രോളി ബാഗുകളും കൊക്കയിൽ നിന്നു പുറത്തെത്തിക്കുന്നു.

∙10 മണി: മലപ്പുറം പൊലീസ് എഗ്മൂറിലെത്തി ഷിബിലിയെയും ഫർഹാനയെയും കസ്റ്റഡിയിലെടുക്കുന്നു.

Post a Comment

Previous Post Next Post