സസ്പെന്‍സിനു അന്ത്യം; കടമ്പനാട്ടെ അമ്മയെയും കുഞ്ഞിനേയും കണ്ടെത്തി

(www.kl14onlinenews.com)
(21-May-2023)

സസ്പെന്‍സിനു അന്ത്യം; കടമ്പനാട്ടെ അമ്മയെയും കുഞ്ഞിനേയും കണ്ടെത്തി
ശാസ്താംകോട്ട:
കടമ്പനാട്ട് നിന്നുള്ള അമ്മയുടെയും കുഞ്ഞിന്റെയും കാണാതാകലിന് പരിസമാപ്തിയായി. അമ്മയെയും അഞ്ചു വയസുള്ള മകളെയും കോട്ടയത്ത് കണ്ടെത്തി. ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കടമ്പനാട് ഐവർകാലാ ഭരണിക്കാവ് അമ്പലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതിൽ ആൽവിൻ റോയിയുടെ ഭാര്യ ആൻസി കുട്ടി (30), മകൾ ആൻഡ്രിയ ആൽവിൻ (അഞ്ച്) എന്നിവരെയാണ് ഇന്നു കണ്ടെത്തിയത്.

മെയ്‌ 10 മുതലാണ് ഇവരെ കാണാതായത്. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റേഷൻ പൊലീസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാരന്‍ സംശയത്തിന്റെ പേരില്‍ ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തതോടെയാണ് യുവതിയുടെ ഒളിച്ചോട്ടം അവസാനിപ്പിച്ചത്. സംശയനിവൃത്തി വരുത്തിയതോടെ പോലീസുകാരന്‍ ഇവരെ കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറി. പൊലീസ് സ്റ്റേഷനിലുള്ള ഇവരെ ശാസ്താം കോട്ട പൊലീസിന് കൈമാറിയിട്ടുണ്ട്.

ഭർത്താവ് ആൽവിൻ വിദേശത്ത് ജോലി ചെയ്യുകയാണ്. ഭർത്താവിനൊപ്പം വിദേശത്ത് പോകാനുള്ള മടി കൊണ്ടാണ് ഇവർ വീടു വിട്ടിറങ്ങിയതെന്നാണു സൂചന. കഴിഞ്ഞ 17 ന് ആൻസിയെയും മകളെയും ബഹറിനിലേക്ക് കൊണ്ടു പോകാൻ ആൽവിൻ ടിക്കറ്റ് അയച്ചു കൊടുത്തിരുന്നു. 17 നായിരുന്നു പോകേണ്ടിയിരുന്നത്. ഇതിന് തൊട്ടുമുൻപാണ് ഇവരെ കാണാതായത്. പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഈ സമയം ഇവരുടെ കൈവശം പണമുണ്ടായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്ന് 300 രൂപ പിൻവലിച്ചതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കരുനാഗപ്പള്ളി കെഎസ്ആർടിസിക്ക് സമീപമുള്ള എടിഎം കൗണ്ടറിലാണ് ഇവരെ അവസാനമായി കണ്ടത്. എടിഎമ്മിൽ നിന്ന് 300 രൂപയും പിൻവലിച്ച് യാത്ര തുടർന്ന ഇവർക്ക് വേണ്ടി അന്വേഷണം ശക്തമാക്കിയിരുന്നു. കാണാതാകുമ്പോൾ കൈയിൽ ഇരുപതിനായിരം രൂപയോളമുണ്ടായിരുന്നു. അമ്മയേയും മകളേയും കാണാനില്ലെന്ന പരാതിയിൽ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മണർകാട്, പുതുപ്പള്ളി, കോട്ടയം, തിരുവല്ല, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ അമ്മയെയും മകളെയും കണ്ടിരുന്നതായി വാര്‍ത്ത വന്നിരുന്നു.

Post a Comment

Previous Post Next Post