(www.kl14onlinenews.com)
(13-May-2023)
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കവേ 124 സീറ്റിൽ മുന്നിട്ട് കോൺഗ്രസ്. വിജയപ്രതീക്ഷയിൽ ന്യൂഡൽഹിയിലെ കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് പടക്കംപൊട്ടിച്ചും നൃത്തംചവിട്ടിയും ആഹ്ലാദം പങ്കിടുകയാണ് പ്രവർത്തകരും നേതാക്കളും. അതേസമയം ശ്മശാന മൂകതയിലാണ് ബി.ജെ.പി ദേശീയ ആസ്ഥാനം. 69 സീറ്റിൽ മാത്രമാണ് ഇവർ മുന്നിട്ടുനിൽക്കുന്നത്.
ഒരുവേള ബി.ജെ.പിയേക്കാൾ ഇരട്ടിയിലേറെ സീറ്റിൽ ലീഡുറപ്പിച്ചിരുന്ന കോൺഗ്രസ് 138 സീറ്റിൽ വരെ ആധിപത്യം നിലനിർത്തിയിരുന്നു. ജെ.ഡി.എസ് 24 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. അഞ്ചിടത്ത് മറ്റുള്ളവരാണ് മുന്നിൽ.
224 മണ്ഡലങ്ങളിലേക്ക് ഒറ്റത്തവണയായി ബുധനാഴ്ചയായിരുന്നു പോളിങ്. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്. 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണിത്- 73.19 ശതമാനം.
2018 മേയിൽ 222 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- 78, ബി.ജെ.പി- 104, ജെ.ഡി-എസ്- 37, മറ്റുള്ളവർ-മൂന്ന് എന്നിങ്ങനെയായിരുന്നു സീറ്റ്നില. തെരഞ്ഞെടുപ്പ് നീട്ടിവെച്ച രണ്ടു സീറ്റുകളിൽ 2018 നവംബറിൽ നടന്ന വോട്ടെടുപ്പിൽ ജയിച്ചതോടെ കോൺഗ്രസിന്റെ സീറ്റ് നില 80 ആയി ഉയർന്നു. എന്നാൽ, കലങ്ങിമറിഞ്ഞ രാഷ്ട്രീയത്തിനൊടുവിൽ ബി.ജെ.പി- 120, കോൺഗ്രസ്- 69, ജെ.ഡി-എസ്- 32, സ്വതന്ത്രൻ -ഒന്ന്, ഒഴിഞ്ഞുകിടക്കുന്നത്- രണ്ട് എന്നിങ്ങനെയായി സീറ്റ് നില.
ഇത്തവണ എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. കോൺഗ്രസിനും ബി.ജെ.പിക്കും 100ൽ താഴെ സീറ്റ് ലഭിച്ചാൽ ജെ.ഡി-എസ് നിലപാട് നിർണായകമാവും.
Post a Comment