(www.kl14onlinenews.com)
(18-May-2023)
കൊച്ചി :
ഭാര്യയെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. ഒഡീഷ ഗുമ കണ്ഠമാൽ സ്വദേശിയായ സുബാസ് പത്ര (27) യെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ നിലാദ്രി പത്ര (31) യെയാണ് മരിച്ച നിലയിൽ ചൂണ്ടി രാജഗിരി ആശുപത്രിയ്ക്ക് പിറക് വശത്തുള്ള ഉളളാടത്ത് റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം കാണപ്പെട്ടത്.
രണ്ടു ദിവസം മുന്‍പ് കെട്ടിട നിര്‍മ്മാണത്തിനായി എത്തിയതാണ് ദമ്പതികള്‍. വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അതിക്രൂരമായാണ് ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ച് കൊന്നത്. ദേഹമാസകലം മര്‍ദ്ദിച്ച പാടുകളാണ്. കുത്തിയും ചവിട്ടിയുമാണ് ഇയാള്‍ നീലാദ്രിയെ കൊന്നത്. വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ പലതായെങ്കിലും ഇവര്‍ക്ക് കുട്ടികളുണ്ടായില്ല.
നീലാദ്രി ഗര്‍ഭിണിയാവുമെങ്കിലും ഗര്‍ഭം അലസുന്നത് പതിവ്. ഇതോടെ ഇയാള്‍ ഭാര്യയെ സംശയിച്ചു തുടങ്ങി. നീലാദ്രി മനപൂര്‍വം ഗര്‍ഭം അലസിക്കുകയാണോ എന്ന തോന്നലും ശക്തമായി. ഇതിന്റെ പേരില്‍ വാക്ക് തര്‍ക്കം പതിവായിരുന്നു. കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായപ്പോള്‍ ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും കുത്തുകയും ചവിട്ടുകയുമെല്ലാം ചെയ്തു. അതിനു ശേഷം സ്ഥലത്ത് നിന്നും പോവുകയും ചെയ്തു.
സംഭവം അറിഞ്ഞയുടനെ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശാനുസരണം പ്രത്യേക അമ്പേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി മണിക്കൂറുകൾക്കുളളിൽ പിടിയിലായത്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പെരുമ്പാവൂർ എ.എസ്.പി ജുവനപ്പടി മഹേഷ് കുമാർ, ഇൻസ്പെക്ടർ പി.ജെ.നോബിൾ, എസ്.ഐ കെ.കെ.ഷിഹാബ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഭാര്യ മരിച്ചു എന്നൊന്നും ഇയാള്‍ക്കറിവുണ്ടായിരുന്നില്ല. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അലഞ്ഞു നടക്കുകയായിരുന്നു. പോലീസിന്റെ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതി കുരുങ്ങിയത്.
Post a Comment