(www.kl14onlinenews.com)
(11-May-2023)
കൊച്ചി: വന്ദനയുടെ കൊലപാതകത്തിൽ ഉത്തരവാദി സംസ്ഥാന പൊലീസ് മേധാവി തന്നെയെന്ന് ഹൈകോടതി. വന്ദനയുടെ കൊലപാതകത്തിൽ സംസ്ഥാനത്തെ മുഴുവൻ സംവിധാനങ്ങളും പരാജയപ്പെട്ടു. നമ്മുടെ സംവിധാനമാണ് വന്ദനയുടെ മരണത്തിനിടയാക്കിയത്. ഇതേ സംവിധാനം തന്നെയാണ് വന്ദനയുടെ മാതാപിതാക്കൾക്ക് തീരാ ദുഃഖം നൽകിയത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ദാരുണ സംഭവത്തിൽ ഇന്നും വിമർശനം ഉന്നയിച്ചത്.
സർക്കാർ വിഷയത്തെ അലസമായി കാണരുതെന്ന് ഹൈകോടതി മുന്നറിയിപ്പ് നൽകി. സംഭവത്തെ ന്യായീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതും ഒറ്റപ്പെട്ട സംഭവമായി കാണരുത്. അന്വേഷണം വന്ദനക്ക് വേണ്ടിയാണ് നടത്തേണ്ടതെന്നും ഹൈകോടതി നിർദേശിച്ചു.
അതേസമയം, വന്ദനയുടെ കൊലപാതകം സംബന്ധിച്ച് എ.ഡി.ജി.പി ഇന്ന് കോടതിയിൽ വിശദീകരണം നൽകി. കുറ്റകൃത്യം നടന്നത് എങ്ങനെയെന്ന് ഹൈകോടതിയിൽ എ.ഡി.ജി.പി വിശദീകരിച്ചു. നാല് മിനിറ്റ് കൊണ്ടാണ് ആശുപത്രിയിൽ എല്ലാം സംഭവിച്ചത്. സന്ദീപ് ആദ്യം ആക്രമിച്ചത് ബന്ധുവിനെയാണ്. പിന്നീട് പൊലീസിനെതിരെ തിരിഞ്ഞു. മൂന്നാമതാണ് വന്ദനക്കെതിരെ തിരിഞ്ഞത്. എല്ലാവരേയും സുരക്ഷിതമായി മുറിയിലേക്ക് മാറ്റിയെങ്കിലും വന്ദനയെ മാറ്റാൻ സാധിച്ചില്ലെന്നും എ.ഡി.ജി.പി വിശദീകരിച്ചു. ആക്രമണം നടക്കുമ്പോൾ തടയാൻ പൊലീസിന്റെ കൈയിൽ ആയുധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
إرسال تعليق