(www.kl14onlinenews.com)
(13-May-2023)
ബെംഗളൂരു: കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസിന് അനുകൂലമാണ് തരംഗം. ഏറ്റവും ഒടുവിലത്തെ വിവരം കോൺഗ്രസിന് 118 സീറ്റുകളിൽ ലീഡുണ്ട്. 76 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് 24 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 113 ആണ് ഭൂരിപക്ഷ നമ്പര്‍. 36 കൗണ്ടിങ് സ്റ്റേഷനുകളാണ് ഉള്ളത്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍. മൂന്ന് തട്ടുകളിലായാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. സിവില്‍ പൊലീസിന്റെ രണ്ട് തട്ടുകള്‍ക്ക് പുറമെ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ ഒരു നിരയും എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സജ്ജമാണ്.
224 മണ്ഡലങ്ങളിലേക്ക് ഒറ്റത്തവണയായി ബുധനാഴ്ചയായിരുന്നു പോളിങ്. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്. ഉച്ചയോടെ മാത്രമേ യഥാർഥ ചിത്രം തെളിയൂ. 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണിത്- 73.19 ശതമാനം.
2018 മേയിൽ 222 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- 78, ബി.ജെ.പി- 104, ജെ.ഡി-എസ്- 37, മറ്റുള്ളവർ-മൂന്ന് എന്നിങ്ങനെയായിരുന്നു സീറ്റ്നില. തെരഞ്ഞെടുപ്പ് നീട്ടിവെച്ച രണ്ടു സീറ്റുകളിൽ 2018 നവംബറിൽ നടന്ന വോട്ടെടുപ്പിൽ ജയിച്ചതോടെ കോൺഗ്രസിന്റെ സീറ്റ് നില 80 ആയി ഉയർന്നു. എന്നാൽ, കലങ്ങിമറിഞ്ഞ രാഷ്ട്രീയത്തിനൊടുവിൽ ബി.ജെ.പി- 120, കോൺഗ്രസ്- 69, ജെ.ഡി-എസ്- 32, സ്വതന്ത്രൻ -ഒന്ന്, ഒഴിഞ്ഞുകിടക്കുന്നത്- രണ്ട് എന്നിങ്ങനെയായി സീറ്റ് നില. കേവല ഭൂരിപക്ഷമായ 113 സീറ്റ് ആർക്കും നേടാനായില്ലെങ്കിൽ തൂക്കുമന്ത്രിസഭയാകും ഫലം. എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. കോൺഗ്രസിനും ബി.ജെ.പിക്കും 100ൽ താഴെ സീറ്റ് ലഭിച്ചാൽ ജെ.ഡി-എസ് നിലപാട് നിർണായകമാവും.
Post a Comment