ചെന്നൈക്കെതിരെ ഗുജറാത്തിന് കൂറ്റൻ സ്കോർ,അഹമ്മദാബാദില്‍ വീണ്ടും മഴയുടെ വിളയാട്ടം, കളി തടസപ്പെട്ടു

(www.kl14onlinenews.com)
(29-May-2023)

ചെന്നൈക്കെതിരെ ഗുജറാത്തിന് കൂറ്റൻസ്കോർ,അഹമ്മദാബാദില്‍ വീണ്ടും മഴയുടെ വിളയാട്ടം, കളി തടസപ്പെട്ടു
അഹമ്മദാബാദ് :
ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിെര ചെന്നൈ സൂപ്പര്‍ കിങ്സിന് 215 റണ്‍സ് വിജയലക്ഷ്യം. ഗുജറാത്ത് നാലുവിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. 47 പന്തില്‍ 96 റണ്‍സ് നേടിയ സായി സുദര്‍ശനാണ് ഗുജറാത്തിനെ മികച്ച സ്കോറിലെത്തിച്ചത്. അവസാന ഓവറില്‍ പതിരാനയാണ് സുദര്‍ശനെ പുറത്താക്കിയത്. രണ്ടുറണ്ണില്‍ നില്‍ക്കെ ദീപക് ചഹര്‍ കൈവിട്ട ശുഭ്മാന്‍ ഗില്‍ 20 പന്തില്‍ 39 റണ്‍സെടുത്ത് പുറത്തായി. എം.എസ്.ധോണി സ്റ്റംപ് ചെയ്താണ് ഗില്‍ പുറത്തായത്. 21 റണ്‍സെടുത്തുനില്‍ക്കെ സാഹയെയും ചഹര്‍ കൈവിട്ടു. 54 റണ്‍സെടുത്താണ് സഹ പുറത്തായത്.

ചെന്നൈ സൂപ്പര്‍ കിങ്സ് – ഗുജറാത്ത് ജയന്റ്സ് മത്സരം മഴമൂലം തടസപ്പെട്ടു. ചെന്നൈ ബാറ്റിങ് ആരംഭിച്ച് 0.3 ഓവറില്‍ 4-0 എന്ന നിലയില്‍ നില്‍ക്കെയായിരുന്നു മഴ എത്തിയത്.

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് കൂറ്റന്‍ സ്കോര്‍ കണ്ടെത്തിയിരുന്നു. സായ് സുദര്‍ശന്‍ (96), വൃദ്ധിമാന്‍ സാഹ (54) എന്നിവരുടെ മികവില്‍ 214 റണ്‍സാണ് ഗുജറാത്ത് നേടിയത്.

പവര്‍പ്ലെയില്‍ അപകടകാരികളായ ചെന്നൈ ബോളര്‍മാരെ ആദ്യ രണ്ട് ഓവറുകളില്‍ കരുതലോടെയാണ് ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും നേരിട്ടത്. എട്ട് റണ്‍സ് മാത്രമായിരുന്നു രണ്ട് ഓവറുകളില്‍ ഇരുവരും സ്കോര്‍ ചെയ്തത്. തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത ഗില്ലിനെ ദിപക് ചഹര്‍ കൈവിട്ടു.

പിന്നീട് ബാറ്റിങ്ങിന് അനുകൂലമായ പിച്ചിനെ ഉപയോഗിച്ച് ഗുജറാത്ത് ഓപ്പണര്‍മാര്‍ നിറഞ്ഞാടുകയായിരുന്നു. ചഹര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ സാഹ 16 റണ്‍സ് കണ്ടെത്തി. തുഷാറിന്റെ അടുത്ത ഓവറില്‍ ഗില്‍ മൂന്ന് ഫോറുള്‍പ്പടെ 14 റണ്‍സും നേടി. പവര്‍പ്ലെയിലെ തന്റെ മൂന്നാം ഓവറില്‍ ചഹര്‍ 11 റണ്‍സായിരുന്നു വഴങ്ങിയത്.

പവര്‍പ്ലെയിലെ അവസാന ഓവറില്‍ സ്പിന്നറായ തീക്ഷണയെ കൊണ്ടുവന്ന ധോണിക്ക് പീഴച്ചു. മൂന്ന് ഫോര്‍ തുടരെ പായിച്ച ഗില്‍ പവര്‍പ്ലെ അവസാനിക്കുമ്പോള്‍ ഗുജറാത്തിന്റെ സ്കോര്‍ 62 റണ്‍സില്‍ എത്തിച്ചു. എന്നാല്‍ പവര്‍പ്ലെയ്ക്ക് ശേഷം ജഡേജയെ എത്തിച്ച് ധോണി കൂട്ടുകെട്ട് പൊളിച്ചു. ധോണിയുടെ അതിവേഗ സ്റ്റമ്പിങ്ങില്‍ ഗില്‍ വീണു

20 പന്തില്‍ 39 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. ഏഴ് ഫോറായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. മൂന്നാമനായി സായ് സുദര്‍ശനാണ് എത്തിയത്. ഗില്‍ മടങ്ങിയതോടെ ഗുജറാത്തിന്റെ സ്കോറിങ് വേഗതയും കുറഞ്ഞു. ബൗണ്ടറികളുടെ വരവ് കുറഞ്ഞതോടെ സാഹയും സായിയും സമ്മര്‍ദത്തിലുമായി.

പവര്‍പ്ലെയില്‍ 62 റണ്‍സ് നേടിയ ഗുജറാത്ത് 10 ഓവര്‍ അവസാനിക്കുമ്പോള്‍ 86-1 എന്ന നിലയിലായിരുന്നു. പത്താം ഓവര്‍ പിന്നിട്ടതോടെ ഇരുവരും സ്കോറിങ്ങിന് വേഗത കൂട്ടാനുള്ള ശ്രമം ആരംഭിച്ചു. 36-ാം പന്തില്‍ സാഹ അര്‍ദ്ധ സെഞ്ചുറി പിന്നിടുകയും ചെയ്തു. 10 ഓവറിന് ശേഷമുള്ള നാല് ഓവറുകളില്‍ 45 റണ്‍സാണ് ഗുജറാത്ത് നേടിയത്.

14-ാം ഓവറില്‍ ചഹറിന് പന്ത് നല്‍കി ധോണി വീണ്ടും കൂട്ടുകെട്ട് പൊളിച്ചു. ഇത്തവണ വീണത് സാഹയായിരുന്നു. ചഹറിന്റെ ഷോര്‍ട്ട്ബോളില്‍ കൂറ്റനടിക്ക് ശ്രമിച്ച സാഹയ്ക്ക് പിഴച്ചു. ഉയര്‍ന്ന് പൊങ്ങിയ പന്ത് ധോണിയുടെ കൈകളിലെത്തി. 39 പന്തില്‍ 54 റണ്‍സെടുത്തായിരുന്നു സാഹയുടെ മടക്കം. അഞ്ച് ഫോറും ഒരു സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.

സാഹ മടങ്ങിയെങ്കിലും സായ് പോരാട്ടം തുടര്‍ന്നു. 33-ാം പന്തില്‍ സീസണിലെ മൂന്നാം അര്‍ദ്ധ സെഞ്ചുറി യുവതാരം നേടി. തുഷാര്‍ എറിഞ്ഞ 17-ാം ഓവറില്‍ മൂന്ന് ഫോറും ഒരു സിക്സും ഉള്‍പ്പടെ 19 റണ്‍സാണ് സായ് അടിച്ചെടുത്തത്. തുഷാറിന്റെ 19-ാം ഓവറില്‍ 18 റണ്‍സും ഹാര്‍ദിക് – സായ് ദ്വയം നേടിയതോടെ സ്കോര്‍ 200 ലെത്തി.

മതീഷ പതിരാന എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ സായ് സിക്സര്‍ പായിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ സായ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 47 പന്തില്‍ 96 റണ്‍സായിരുന്നു സായ് നേടിയത്. എട്ട് ഫോറും ആറ് സിക്സും ഇടം കയ്യന്‍ ബാറ്റര്‍ നേടി. അവസാന ആറ് ഓവറുകളില്‍ 83 റണ്‍സാണ് ഗുജറാത്ത് നേടിയത്.

Post a Comment

أحدث أقدم