ട്രെയിൻ തീവെപ്പ്: മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് മുഖ്യമന്ത്രി, നഷ്ടപരിഹാരം കൈമാറി

(www.kl14onlinenews.com)
(07-April-2023)

ട്രെയിൻ തീവെപ്പ്: മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് മുഖ്യമന്ത്രി, നഷ്ടപരിഹാരം കൈമാറി
കോഴിക്കോട്: എലത്തൂരിൽ ട്രെയിൻ തീവെപ്പ് കേസിൽ മരിച്ചവരുടെ വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മരിച്ച മട്ടന്നൂർ കൊടോളിപ്രം സ്വദേശി കെ.പി. നൗഫീക്കിന്റെയും മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശി മണിക്കോത്ത് റഹ്മത്തിന്റെയും വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്.

കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം മുഖ്യമന്ത്രിയു​ടെ സാന്നിധ്യത്തിൽ കണ്ണൂർ കലക്ടർ ബന്ധുക്കൾക്ക് കൈമാറി.

സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായമാണ് കൈമാറിയത്. മുഖ്യമന്ത്രി, ഭാര്യ കമല, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ജയരാജന്‍ എന്നിവരാണ് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.

ഇന്ന് ഉച്ചയ്ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ട്രെയിന്‍ തീവെപ്പ് കേസിലെ അന്വേഷണ സംഘവുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. എഡിജിപി എംആര്‍ അജിത് കുമാര്‍, റെയ്ഞ്ച് ഐജി നീരജ് കുമാര്‍ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയത്. അന്വേഷണവിവരം സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.

തീവെപ്പിനിടെ മൂന്ന് പേര്‍ മരിച്ച സാഹചര്യത്തില്‍ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. റെയില്‍വേ പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ഷാരൂറിനെതിരെ കജഇ 302 വകുപ്പ് ചുമത്തിയത്. മരണത്തില്‍ ഷാരൂഖിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊലക്കുറ്റം ചുമത്തിയത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റഹ്മത്, സഹോദരിയുടെ മകള്‍ രണ്ടര വയസ്സുകാരി സഹ്‌റ, കണ്ണൂര്‍ സ്വദേശി നൗഫില്‍ എന്നിവരാണ് മരിച്ചത്. ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് എസ് വി മനേഷ് ആശുപത്രിയിലെത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ മാസം 20 വരെ ഷാരുഖിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പതിന്നാല് ദിവസത്തേക്കാണ് റിമാന്‍ഡ്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും.

കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്താനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. നിലവില്‍ പ്രത്യേക സംഘം അന്വേഷിക്കുന്ന കേസ് യുഎപിഎ ചുമത്തിയാല്‍ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കും. ഇന്നലെ ആശുപത്രിയില്‍ വെച്ചും ഷാരൂഖ് സെയ്ഫിയെ പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു.

Post a Comment

Previous Post Next Post