(www.kl14onlinenews.com)
(03-Mar-2023)
കോട്ടയം: അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. നിയമസഭയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് എംഎൽഎ വ്യക്തമാക്കി. പരാമർശങ്ങൾ നീക്കിയ നടപടി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. 'നിയമസഭയിൽ ലൈഫ് മിഷൻ കേസിൽ പറഞ്ഞതിൽ നിന്നു പിന്നോട്ടില്ല. പ്രസംഗം തടയാൻ സഭയിൽ ഭരണപക്ഷ അംഗങ്ങൾ ശ്രമിച്ചു. അതു വകവയ്ക്കാതെ മുന്നോട്ടുപോകുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി തന്നെ ക്ഷുഭിതനായി പെരുമാറി,' അദ്ദേഹം പറഞ്ഞു.
റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ കുറിച്ച് പരാമർശമുണ്ടെന്ന ഭാഗവും സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിയെ സന്ദർശിച്ചെന്നതുമാണ് ഒഴിവാക്കിയത്. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ട് വായിക്കുന്നതും രേഖയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം, ലൈഫ് മിഷനിൽ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ നോട്ടീസിലാണ് അസാധാരണ സംഭവങ്ങൾ നിയമസഭയിലുണ്ടായത്. മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ സ്വപ്നയും, യുഎഇ കോൺസുലേറ്റ് ജനറലും കൂടിക്കാഴ്ച്ച നടത്തിയെന്ന എം ശിവശങ്കറിന്റെ വാട്‌സ് ആപ്പ് സന്ദേശവും, ഇത് പരാമർശിക്കുന്ന ഇഡി യുടെ റിമാൻഡ് റിപ്പോർട്ടും ആയുധമാക്കിയായിരുന്നു കോഴ ഇടപാടിൽ മുഖ്യമന്ത്രിയെ സംശയ മുനയിൽ നിർത്തിയുള്ള മാത്യൂ കുഴൽനാടന്റെ ചോദ്യങ്ങൾ.
Post a Comment