'അഴിമതികള്‍ തുറന്നുകാട്ടുന്ന രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ശ്രമം'; രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് ചെന്നിത്തല

(www.kl14onlinenews.com)
(23-Mar-2023)

'അഴിമതികള്‍ തുറന്നുകാട്ടുന്ന രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ശ്രമം'; രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് ചെന്നിത്തല
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത്ഷായും നടത്തുന്ന അഴിമതികള്‍ തുറന്നുകാട്ടുന്ന രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ശ്രമമാണ് കേസെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി ഒരു സമുദായത്തെ ആക്ഷേപിക്കുന്ന വ്യക്തിയല്ല. നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
'രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിക്കാര്‍ ആസൂത്രിതമായി ഏതാണ്ട് മുപ്പത്തിമൂന്നോളം കേസുകള്‍ കൊടുത്തിരിക്കുകയാണ്. രാഹുല്‍ ഗാന്ധി സത്യം പറയുന്നു. നരേന്ദ്രമോദിയും അമിത്ഷായും നടത്തുന്ന അഴിമതികള്‍ തുറന്നുകാട്ടുന്നു. അതുകൊണ്ട് അദ്ദേഹത്തെ നിശബ്ദനാക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിത്. ഈ കേസ് തന്നെ കൊടുത്തത് ഗുജറാത്തിലെ ഒരു മുന്‍ മന്ത്രിയാണ്.
രാഹുല്‍ ഗാന്ധി ഒരു സമുദായത്തെ ആക്ഷേപിക്കുന്ന വ്യക്തിയല്ല. മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയാണിത്. അപ്പീല്‍ പോകുന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. എന്തായാലും ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്താന്‍ കഴിയില്ല. ശക്തമായ പോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും', രമേശ് ചെന്നിത്തല റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അദ്ദേഹത്തിന് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യവും അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.
2019ലെ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് പരാതിക്കാരന്‍. 'എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ നീരവ് മോദി, ലളിത് മോദി എന്നിവരെയാണ് രാഹുല്‍ ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം. കേസില്‍ വിശദമായി വാദം കേട്ടതിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്


Post a Comment

أحدث أقدم