ഒരുമിച്ച് പോരാടാം... ഇന്ന് ലോക കാന്‍സര്‍ ദിനം

(www.kl14onlinenews.com)
(04-FEB-2023)

ഒരുമിച്ച് പോരാടാം... ഇന്ന് ലോക കാന്‍സര്‍ ദിനം
എല്ലാ വര്‍ഷവും ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമായി ആചരിച്ചു വരുന്നു. ഡോക്ടര്‍ നല്‍കുന്ന മരുന്ന് മാത്രമല്ല ഈ രോഗത്തിന് ആവശ്യമെന്നും സമൂഹത്തിന്റെ കരുതലും പരിചരണവുംകൂടി ആവശ്യമാണെന്നും ക്യാന്‍സര്‍ ദിനം ഓര്‍മ്മിപ്പിക്കുന്നു. തെറ്റിദ്ധാരണകള്‍, കാന്‍സറിനെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകള്‍, ശരിയായ ചികിത്സ നേടുക, മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ആളുകളെ ബോധവത്കരിക്കുക എന്നിവയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.

കാന്‍സര്‍ രോഗികളുടെയും രോഗത്തെ അതിജീവിച്ചവരുടെയും ജീവിത പുരോഗതിയില്‍ സ്വാധീനം ചെലുത്താനുതകുന്നതാണ് ദിനാചരണം. യൂണിയന്‍ ഓഫ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ (യുഐസിസി) ആണ് ഫെബ്രുവരി 4 നെ ലോക കാന്‍സര്‍ ദിനമായി പ്രഖ്യാപിച്ചത്.

ലോക കാന്‍സര്‍ ദിനം 2023 തീം

മൂന്ന് വര്‍ഷത്തേക്ക് അതായത് 2022, 2023, 2024-ലെ ലോക കാന്‍സര്‍ ദിനത്തിന്റെ തീം ‘ക്ലോസ് ദ കെയര്‍ ഗ്യാപ്പ്’ എന്നതാണ്. കാന്‍സര്‍ രോഗികളുടെ പരിചരണത്തെ അസമത്വങ്ങള്‍ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ഈ രോഗത്തിനെതിരെ പോരാടാൻ ഉന്നത അധികൃതരിൽ സമ്മര്‍ദ്ദം ചെലുത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ചരിത്രം

2000 ഫെബ്രുവരി 4-ന് ഫ്രാന്‍സിലെ പാരീസില്‍ നടന്ന ന്യൂ മില്ലേനിയത്തിനായുള്ള ലോക കാന്‍സര്‍ കോണ്‍ഫറന്‍സിലാണ് ഈ ദിനാചരണം പ്രഖ്യാപിക്കപ്പെട്ടത്. അതിനുശേഷം എല്ലാ വര്‍ഷവും, ലോകമെമ്പാടുമുള്ള ആളുകള്‍ കാന്‍സര്‍ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അര്‍ബുദം, അതിന്റെ പ്രതിരോധം, ചികിത്സ എന്നിവയെക്കുറിച്ചുള്ള അവബോധം തുടര്‍ന്നും പ്രചരിപ്പിക്കുന്നതിനുമായി വ്യത്യസ്തമായ പ്രമേയവുമായി ലോക കാന്‍സര്‍ ദിനം ആചരിക്കുന്നു.

പ്രാധാന്യം

ബോധവല്‍ക്കരണം നടത്തുകയും രോഗവുമായി ബന്ധപ്പെട്ട സാമൂഹിക തിന്‍മകള്‍ കുറയ്ക്കുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ആഗോളതലത്തില്‍ തന്നെ മനുഷ്യന്റെ മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ക്യാന്‍സറിന്റെ സ്ഥാനം. ശ്വാസകോശം, സ്തനാര്‍ബുദം, ഗര്‍ഭാശയമുഴ, തല, കഴുത്ത്, വന്‍കുടല്‍ കാന്‍സര്‍ (CRC) എന്നിവയാണ് ഇന്ത്യന്‍ ജനതയെ ബാധിക്കുന്ന പ്രധാന അര്‍ബുദങ്ങള്‍. ലോക കാന്‍സര്‍ ദിനത്തില്‍, കാന്‍സറില്ലാത്ത ആരോഗ്യകരവും തിളക്കമാര്‍ന്നതുമായ ഒരു ലോകം കൈവരിക്കാനുള്ള അജണ്ടയുമായി എല്ലാവരും ഒത്തുചേരുന്നു. ഈ ദിനത്തില്‍, നിരവധി പരിപാടികളാണ് ലോകമെമ്പാടും ആസൂത്രണം ചെയ്തിട്ടുള്ളത്. അര്‍ബുദത്തെക്കുറിച്ചും അത് നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും മറ്റും ആളുകളെ ബോധവല്‍ക്കരിക്കാനുമുള്ള ചര്‍ച്ചകള്‍ നടക്കുന്നു.

സ്റ്റുവര്‍ട്ട് സ്‌കോട്ട് പറഞ്ഞതുപോലെ, 'അര്‍ബുദത്തോടുള്ള എന്റെ രീതിയാണ് വര്‍ക്ക്ഔട്ട്. 'നിങ്ങള്‍ എന്റെ ശരീരത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ എന്നെ എന്റെ പെണ്‍മക്കളില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഞാന്‍ നിങ്ങളെക്കാള്‍ ശക്തനാണ്. ഞാന്‍ നിന്നെക്കാള്‍ ശക്തമായി അടിക്കും.'

Post a Comment

Previous Post Next Post