പണത്തിന് പകരം ഹെൽത്ത് കാർഡ്; ആർഎംഒയ്ക്ക്‌ സസ്‌പെൻഷൻ

(www.kl14onlinenews.com)
(02-FEB-2023)

പണത്തിന് പകരം ഹെൽത്ത് കാർഡ്; ആർഎംഒയ്ക്ക്‌ സസ്‌പെൻഷൻ
തിരുവനന്തപുരം:
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർഎംഒ പരിശോധന കൂടാതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്‌റ്റന്റ് സര്‍ജനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ നടപടി. നേരത്തെ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.

സംഭവം ഇങ്ങനെ:

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ ഉള്‍പ്പെടെ 300 രൂപ വാങ്ങി പരിശോധനയില്ലാതെ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുനല്‍കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒൻപതോളം പരിശോധനകള്‍ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിശേഷം ഡോക്‌ടര്‍ ഒപ്പിട്ടുനല്‍കിയ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാവുക.

അവിടെയാണ് യാതൊരു നിബന്ധനകളും കൂടാതെ പണം വാങ്ങി ഹെൽത്ത് കാർഡ് നൽകാൻ സർക്കാർ ആശുപത്രിയിലെ മുതിർന്ന ഡോക്‌ടർ തന്നെ തയ്യാറായത്. ഇത്തരത്തിൽ വിതരണം ചെയ്യുന്ന ഹെൽത്ത് കാർഡുമായി എത്തുന്ന ജീവനക്കാർക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന വിമർശനം ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്.




Post a Comment

Previous Post Next Post